നഗരദ്വീപിലെ നരകജീവിതങ്ങൾ
text_fieldsവെയിൽ ചാഞ്ഞാൽ ചലനം നിലക്കുന്നൊരു തുരുത്തുണ്ട്. 62 കുടുംബങ്ങളുണ്ടെങ്കിലും ഒരു പെട്ടിക്കട പോലുമില്ലാത്തൊരിടം. ഓടിച്ചുനടക്കാൻ ഇരുചക്രവാഹനങ്ങളില്ലാത്ത നാട്. റോഡെന്ന് പറയാൻ കായൽ അരപ്പട്ട കെട്ടിയ ഒറ്റ ചുറ്റുവഴി മാത്രം. അതിവിദൂരമായ ഏതോ കുഗ്രാമത്തിലെ ജനതയുടെ ജീവിതകഥയല്ലിത്. ഇന്നോ ഇന്നലെയോ പൊട്ടിയുണ്ടായ ഏതെങ്കിലും അത്ഭുതദ്വീപുമല്ല. പേര് -താന്തോണി തുരുത്ത്. മെട്രോ നഗരമായ കൊച്ചിയിൽ രാത്രിയിലും കണ്ണടക്കാത്ത മറൈൻഡ്രൈവിൽനിന്ന് കേവലം 200-300 മീറ്റർ മാത്രം അകലത്തിലുള്ള ഒരു ‘നഗര ദ്വീപ്’. കൊച്ചി കോർപറേഷന്റെ 74ാം ഡിവിഷനായ തട്ടാഴത്തിന്റെ ഭാഗമാണ് ഈ തുരുത്ത്. നഗരഹൃദയത്തിൽനിന്ന് വിളിപ്പാട് മാത്രമാണ് അകലമെങ്കിലും തങ്ങളെ ചുറ്റി പരന്ന കായലിലും നിലം പറ്റാറായ വീടകങ്ങളിലും നിസ്സഹായമായ കണ്ണുകളിലും ഒരിക്കലും വറ്റാതെ നിറയുന്ന നീരുറവകൾ മാത്രം കൂട്ടിനുള്ള ഒരു കൂട്ടം മനുഷ്യർ. കൊച്ചി നഗരത്തിന്റെ ശീതളഛായയിൽനിന്ന് താന്തോണി തുരുത്തിന്റെ ദുരിതക്കാഴ്ചകളിലേക്കുള്ള സമയദൈർഘ്യം വെറും 10 മിനിറ്റിൽ താഴെ. ചുറ്റും കായലായതിനാൽ ഇവിടേക്ക് പോകാൻ സമയംവെച്ച് തീരം തൊട്ടു കടന്നുപോകുന്ന ഏക ബോട്ട് സർവിസ് തന്നെ ആശ്രയം. താന്തോണി തുരുത്തിലിറങ്ങി മറുകരയിലേക്ക് നോക്കുമ്പോൾ കൈയെത്തും ദൂരത്ത് വാഹനങ്ങൾ പോകുന്നത് കാണാം. വലിയ വാഹനങ്ങളുടെ ഇരമ്പലും ഹോണടിയുംപോലും കേൾക്കാം. നഗരത്തിന്റെ ആരവങ്ങളൊക്കെയും കടന്നുപോകുന്നുണ്ട്. പക്ഷേ, താന്തോണി തുരുത്ത് ശാന്തം. നിശ്ശബ്ദത ഭേദിക്കുന്നത് കിളികളുടെ ശബ്ദവും അവയുടെ ചിറകടിയൊച്ചകളും മാത്രം. കേരള ജല ഗതാഗത വകുപ്പിന്റെ ബോട്ടല്ലാതെ തുരുത്തുകാർക്ക് കരപറ്റാൻ ആശ്രയം സ്വന്തം തോണികൾ തന്നെ. ഇവിടുത്തെ താമസക്കാരിൽ ചിലർക്ക് സ്വന്തമായി വഞ്ചിയുണ്ട്. സ്വന്തം വഞ്ചി തുഴഞ്ഞ് വേണം ദ്വീപിലേക്ക് വരാനെന്നതിനാൽ ‘താൻ തോണി തുരുത്ത്’ എന്ന് വിളിച്ച് പിന്നീടത് താന്തോണി തുരുത്ത് എന്നായി മാറിയെന്നാണ് പറയപ്പെടുന്നത്. ദ്വീപിലുള്ളവർ സ്വയം തോന്നി വന്നതും തങ്ങുന്നതുമാണെന്ന അർഥത്തിൽ ‘താന്തോന്നി തുരുത്ത്’ എന്നും അറിയപ്പെടുന്നു.
ബ്രിട്ടീഷ് കാലത്തെ വാണിജ്യത്തുരുത്ത്
125 ഏക്കറോളം വരുന്ന താന്തോണി തുരുത്തിന്റെ തെക്ക് കിഴക്കേ കരയിൽ പണ്ടുണ്ടായിരുന്ന ഓയിൽ കമ്പനി തുരുത്തിന്റെ ജീവിതത്തെയും സാമ്പത്തികാവസ്ഥയെയും ഏറെ സ്വാധീനിച്ചിരുന്നു. അന്ന് ഇവിടെ പാർത്തിരുന്നവർ കമ്പനിയിൽനിന്ന് ലഭിക്കുന്ന ഉൽപന്നങ്ങൾ ശേഖരിച്ചും വിപണനം നടത്തിയും ജീവിതം പുലർത്തിയിരുന്നവരാണ്. ഓയിൽ കമ്പനിയെ ആശ്രയിച്ച് ഇക്കാലത്ത് ഈ ദ്വീപിൽ സോപ്പ് കമ്പനിയും പ്രവർത്തിച്ചുവന്നിരുന്നു. മറ്റിടങ്ങളിൽനിന്ന് മരമെത്തിച്ച് സൂക്ഷിച്ചിരുന്ന ഡിപ്പോയും ഇത് ഉപയോഗിച്ച് ചെറുകിട കരകൗശല ഉൽപന്നങ്ങളുണ്ടാക്കി കയറ്റുമതിയടക്കം ചെയ്യുന്ന വ്യവസായവും ഉണ്ടായിരുന്നു. കാലമേറെ പിന്നിട്ടിട്ടും ഇതിന്റെ അവശിഷ്ടങ്ങൾ ദ്വീപിലുണ്ട്. ഓയിൽ കമ്പനി ഇല്ലാതായതോടെ ദ്വീപിലെ വ്യവസായങ്ങളും പോയി. ഇവിടെ താമസിച്ചിരുന്നവർ മത്സ്യബന്ധനത്തിലേക്കും മറ്റും പൂർണമായി തിരിഞ്ഞു. ദ്വീപിലെ താമസക്കാരുടെ എണ്ണവും വർധിച്ചു. കുടിവെള്ളത്തിന് മറുകരകളെ ആശ്രയിച്ചും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ആശ്വസിച്ച് പോകുമ്പോഴും നാളെയൊരിക്കൽ നഗരമായി മാറുന്ന സ്വപ്നം കണ്ടായിരുന്നു ആ തലമുറയുടെ അന്തിയുറക്കം. ഇപ്പോൾ ദ്വീപിലേക്ക് വൈദ്യുതിയെത്തി. കുടിവെള്ളമെത്തി. പക്ഷേ, അടിസ്ഥാന ആവശ്യങ്ങൾക്ക് മറുകര താണ്ടാതെ പറ്റില്ലെന്ന അവസ്ഥ തുടരുന്നു. താന്തോണി തുരുത്തിലെ തലമുറകളെല്ലാം സ്വപ്നം കാണുന്നുണ്ട്. എന്നാൽ, കണ്ട സ്വപ്നങ്ങൾപോലെ അവയെല്ലാം ചാമ്പലായൊടുങ്ങുന്നു.
തുരുത്തിനെ കൊതിപ്പിച്ച് വഴിമാറിപ്പോയ ഗോശ്രീ പാലം
കൊച്ചിയിലെ ദ്വീപുകളുടെ വികസനത്തിന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) രൂപം കൊണ്ടതോടെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്നത് താന്തോണി തുരുത്തുകാരായിരുന്നു. നഗരത്തോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ദ്വീപിനെ ഒഴിവാക്കി ദ്വീപ് വികസനമെന്ന അജണ്ട ഒരിക്കലും ആലോചിക്കാനാകുമായിരുന്നില്ല. വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളെക്കുറിച്ച് ചിന്തയുണർന്നപ്പോഴെല്ലാം താന്തോണി തുരുത്ത് ചിത്രത്തിൽ ഇടം പിടിച്ചു. താന്തോണി തുരുത്തിലെത്തി അവിടെ നിന്ന് മുളവുകാട്ടേക്കും പിന്നീട് പമ്പമ്പുകാട്ടേക്കും അവിടെ നിന്ന് വൈപ്പിനിലേക്കുമായിരുന്നു പാലം വരേണ്ടിയിരുന്നത്. എന്നാൽ, കായൽ നികത്തി പണമുണ്ടാക്കി പാലം നിർമിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെയും കോടതി ഇടപെടലുകളെയും തുടർന്ന് നാല് പാലം എന്ന പദ്ധതി മൂന്ന് പാലത്തിലൊതുങ്ങി. അതോടെ താന്തോണി തുരുത്തിലേക്കെത്താതെ പാലം 200 മീറ്റർ അകലെ മാറി കടന്നുപോയി. അന്ന് പാലത്തിനുവേണ്ടി അളന്ന് തിരിച്ച കുറ്റികൾ ഇന്നും തുരുത്തിന് ഓരം ചേർന്ന് കാണാം.
(കൊച്ചി നഗരം വളരുമ്പോൾ അടിമണ്ണ് ചോർന്ന് കായലിലേക്ക് ഇടിയുകയാണ് താന്തോണി തുരുത്ത്. ഈ നിർമാണ പ്രവർത്തനങ്ങൾ തുരുത്തുകാരുടെ ജീവിതത്തിന്റെ ദുരിതം ഏറ്റുകയാണ് ചെയ്തത്. അതേക്കുറിച്ച് നാളെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.