'ഷെയർ ഇ-ഓട്ടോ'; വൈകാതെ കൊച്ചിയിൽ വരും
text_fieldsകൊച്ചി: ഇലക്ട്രിക് വണ്ടി വാങ്ങിയാൽ ചാർജ് ചെയ്യുന്നത് പണിയാകുമെന്ന് കരുതി മോഹം മാറ്റിവെക്കുന്നവർക്ക് സന്തോഷ വാർത്ത. നഗരത്തിൽ 'ഷെയർ ഇ-ഓട്ടോ' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 15 ഇടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ നടപടി അന്തിമ ഘട്ടത്തിലാണ്. മറ്റ് നഗരങ്ങളിലെതുപോലെ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഷെയർ ചെയ്ത് ഓട്ടോ വിളിക്കാമെന്നതാണ് പദ്ധതി. ജർമൻ സഹകരണമായ ഗിസ് സമർപ്പിച്ച പദ്ധതി പ്രകാരമാണ് ഷെയർ ഇ-ഓട്ടോ നടപ്പാക്കുന്നത്. ഇതിന്റെ ചാർജിങ് സ്റ്റേഷനുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും കെ.എസ്.ഇ.ബിയെ ഏൽപിക്കുന്നത് അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കും.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് ദിവസങ്ങളിലായി കോർപറേഷൻ, കെ.എസ്.ഇ.ബി, ഗിസ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചാർജിങ് സ്റ്റേഷനുകളുടെ സൈറ്റ് പരിശോധന നടത്തിയിരുന്നു. തുടർന്ന് സ്റ്റേഷനുകളുടെ വൈദ്യുതി കണക്ഷനുവേണ്ടി കെ.എസ്.ഇ.ബി ചീഫ് എൻജിനീയർക്ക് കത്തും നൽകി. ഇതിൽ അനുമതി നൽകി സാങ്കേതികമായ വിവരണങ്ങളോടെ മറുപടിയും ലഭിച്ചു.
പദ്ധതിക്കായി നഗരസഭയുടെ അഞ്ച് ഇടങ്ങളിലായി ഒന്നിൽ മൂന്നുവീതം ആകെ 15 ചാർജിങ് സ്റ്റേഷനാണ് വിഭാവനം ചെയ്തത്. ഇവയുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും കെ.എസ്.ഇ.ബി വഹിക്കും. കോർപറേഷന് അധിക ബാധ്യതയില്ല. നിലവിൽ ജെനീസിസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് എന്ന ഏജൻസി വഴി സംസ്ഥാനത്ത് 1140 പോസ്റ്റ് വഴി ഇ.വി ചാർജിങ് പോയന്റുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ടെൻഡർ നടപടി സ്വീകരിച്ചിട്ടുണ്ട്. 15 ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 5,17,902 രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

