റോഡ് വികസനം നീളുന്നു; ദുരിതവും
text_fieldsആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് വികസനം നീണ്ടുപോകുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. റോഡ് വികസനത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പദ്ധതി നടപ്പാകാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്. അതിനാൽതന്നെ റോഡുമായി ബന്ധപ്പെട്ട ദുരിതവും നീളും. റോഡിന്റെ വീതിക്കുറവുമൂലമുള്ള ഗതാഗതക്കുരുക്കും റോഡിന് കുറുകെ കടന്നുപോകുന്ന പെരിയാർ വാലിയുടെ നീർപ്പാലവുമാണ് പ്രധാന പ്രശ്നം. ഉയരം കുറഞ്ഞ നീർപ്പാലം നിത്യേന അപകടങ്ങൾക്കിടയാക്കുകയാണ്.
കൊങ്ങോർപ്പിള്ളി, പാനായിക്കുളം, ആലങ്ങാട്, ഏലൂർ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നെല്ലാം ആലുവക്ക് പോകുന്ന റോഡാണിത്. എടയാർ, ഏലൂർ വ്യവസായ മേഖലകളിലേക്കുള്ള പല വാഹനങ്ങളും നിരവധി സ്കൂൾ ബസുകളും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.
പലപ്പോഴും മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് രോഗികളും വിദ്യാർഥികളും തൊഴിലാളികളുമെല്ലാം ദുരിതം അനുഭവിക്കുകയാണ്. റോഡ് വീതി കൂട്ടുന്നതിനൊപ്പം തന്നെ റോഡിന് കുറുകെ പോകുന്ന അക്വഡക്റ്റ് വാഹനങ്ങൾ കടന്നുപോകാൻ വിധത്തിൽ സൗകര്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഈ പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടില്ല.
റോഡിന് വീതി കൂട്ടുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു. തോട്ടക്കാട്ടുകര മുതൽ ആലങ്ങാട് വരെയുള്ള സ്ഥലനിർണയം കഴിഞ്ഞ് അടയാളപ്പെടുത്തലുമൊക്കെ തകൃതിയായി നടന്നുവെങ്കിലും തുടർനടപടികളുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദേശീയപാതയിൽനിന്ന് വ്യവസായ മേഖലയിലേക്കും തിരിച്ചും ഉയരം കൂടിയ വാഹനങ്ങൾ വരുമ്പോഴാണ് കൂടുതൽ ദുരിതമുണ്ടാകുന്നത്. റോഡിന് കുറുകെ ഉയരം കുറഞ്ഞ നീർപാലമുള്ളതിനാൽ വലിയ കണ്ടൈനർ അടക്കമുള്ള വാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാൻ കഴിയില്ല. എന്നാൽ, ഇക്കാര്യം അറിയാത്ത, മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലോറികൾ പലപ്പോഴും ഈ റോഡിലൂടെ വരാറുണ്ട്. ഇത്തരം വാഹനങ്ങൾ പാലത്തിനടിയിൽ കുടുങ്ങൽ പതിവാണ്. പൊതുവിൽ ഗതാഗതക്കുരുക്കുള്ള റോഡിൽ ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാറാണ് പതിവ്.
റോഡ് വികസനത്തിന്റെ ഭാഗമായി നീർപ്പാലം ഒഴിവാക്കി കനാൽ വെള്ളം റോഡിനടിയിലൂടെ കടത്തിവിടണമെന്നാണ് പൊതുവിലുള്ള അഭിപ്രായം.
ആലുവ നഗരത്തിലൂടെ കടന്നുവരുന്ന പെരിയാർവാലി കനാൽ ദേശീയപാതയിൽ അടിയിലൂടെ കടത്തിവിട്ട് പെരിയാർ തീരത്തുനിന്നാണ് അക്വഡേറ്റ് പാലത്തിൽ എത്തിച്ച് വെള്ളം ഒഴുക്കുന്നത്. ഈ പാലമാണ് കടുങ്ങല്ലൂർ റോഡിന് മുകളിലൂടെ കടന്നുപോകുന്നത്.
അതിനാൽതന്നെ റോഡിന് മുമ്പായി പാലത്തിൽനിന്ന് റോഡിന് കുറുകെ ഭൂഗർഭ കനാലുണ്ടാക്കി വെള്ളം കടത്തിവിടാവുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ജലസേചന വകുപ്പ് അനുകൂല നിലപാടിലല്ലെന്നാണ് അറിയുന്നത്.
വലിയ വാഹനങ്ങൾ തടയാൻ ക്രോസ്ബാർ സ്ഥാപിക്കണം-റെസിഡന്റ്സ് അസോ.
ആലുവ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിലെ നീർപ്പാലത്തിൽ വാഹനങ്ങൾ കുടുങ്ങാതിരിക്കാൻ റോഡിലേക്ക് പ്രവേശിക്കുന്ന തോട്ടക്കാട്ടുകര, കടുങ്ങല്ലൂർ പ്രദേശങ്ങളിൽ ക്രോസ്ബാർ സ്ഥാപിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. ഹംസാകോയ, സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ എന്നിവർ ആവശ്യപ്പെടുന്നു.
ദേശീയപാതയിൽ തോട്ടക്കാട്ടുകര കവലയിലെ ഓട്ടോറിക്ഷക്കാരും കച്ചവടക്കാരും തടഞ്ഞാലും മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം വരുന്ന ഉയരം കൂടിയ വാഹനങ്ങൾ മുന്നോട്ടുവന്ന് ഈ പാലത്തിൽ തട്ടി അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ റോഡ് മുഴുവൻ ബ്ലോക്ക് ആക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.
ഈ ദുസ്ഥിതി മാറണമെങ്കിൽ റോഡിലേക്ക് ഉയരം കൂടിയ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ ക്രോസ് ബാർ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
വിശദമായ വിലനിർണയ പത്രിക പരിശോധന നടക്കുന്നു
ആലുവ: റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജില്ല കലക്ടർക്ക് സമർപ്പിച്ചിട്ടുള്ള വിശദമായ വിലനിർണയ പത്രിക (ഡി.വി.എസ്) പരിശോധനയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇരുനൂറോളം കേസുകളാണ് ഇത്തരത്തിലുള്ളത്. അതിൽ പകുതിയോളം തീർപ്പായിട്ടുണ്ട്. അവശേഷിക്കുന്നവ ഉടൻ പൂർത്തീകരിക്കാൻ ശ്രമം നടക്കുന്നതായാണ് അറിയുന്നത്. അതിന് ശേഷം തൊഴിലും മറ്റും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള ഹിയറിങ് നടത്തണം. അതെല്ലാം കഴിഞ്ഞ ശേഷമേ മൊത്തം നഷ്ടപരിഹാര തുക എത്രയെന്ന് സർക്കാറിന് സമർപ്പിക്കുകയുള്ളൂ. അത് സർക്കാർ അംഗീകരിച്ച് വിതരണം ചെയ്ത് സ്ഥലം ഏറ്റെടുത്ത ശേഷമായിരിക്കും റോഡ് പുനരുദ്ധാരണം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

