പോക്സോ കേസ് പ്രതിക്ക് 43 വർഷം തടവും പിഴയും
text_fieldsമൂവാറ്റുപുഴ: പോക്സോ കേസ് പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനാണ് (42) മൂവാറ്റുപുഴ ജില്ല സ്പെഷൽ ജഡ്ജി എ. സമീർ ശിക്ഷ വിധിച്ചത്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് ശിക്ഷ. 2023ൽ കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തിവരുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷിതാക്കൾ ജ്യോതിഷാലയത്തിൽ പൂജ നടത്താൻ കൊണ്ടുവന്നപ്പോൾ പൂജയുടെ മറവിൽ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ഭയന്ന പെൺകുട്ടിയിൽനിന്ന് വിവരം അറിഞ്ഞ ബന്ധുക്കൾ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഒളിവിൽ പോയ ഇയാളെ പൊലീസ്, കാർ പിന്തുടർന്നാണ് അറസ്റ്റുചെയ്തത്. പ്രതി വാടകക്ക് നടത്തിവന്ന കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ജ്യോതിഷാലയത്തിൽനിന്ന് നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തിയിരുന്നു. പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടറായിരുന്ന ടി. ദിലീഷായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് പി.ആർ. ജമുന ഹാജരായി. അന്വേഷണ സംഘത്തിൽ കെ. സജീവ്, മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐമാരായ ചന്ദ്രബോസ്, ജിഷ മാധവൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

