മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് കവർച്ച; രണ്ടു ലക്ഷം രൂപയും ഫോണുകളും കവർന്നു
text_fieldsവാഴക്കുളത്ത് മോഷണം നടന്ന മൊബൈൽ ഫോൺ കടയിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
മൂവാറ്റുപുഴ: വാഴക്കുളം ടൗണിൽ മൊബൈൽ കട കുത്തിത്തുറന്ന് കവർച്ച. രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നു. സി.സി.ടി.വി കാമറ, ഡി.വി.ആർ അടക്കം മോഷ്ടാക്കൾ കൊണ്ടുപോയി.
വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ‘നിയ മൊബൈൽസ്’ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. രണ്ടു മണിയോടെ കടയുടെ ഷട്ടർ പൊളിച്ച് ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കടയിൽ സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ചാർജറുകളും മറ്റും മോഷണം പോയി. തെളിവു നശിപ്പിക്കുന്നതിനായി സി.സി.ടി.വി കാമറയും ഡി.വി.ആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ടുപോയി.
രാവിലെ കട തുറക്കാൻ ഉടമ ആരക്കുഴ സ്വദേശി ഡെബിൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നതും പാർക്ക് ചെയ്യുന്നതും തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന മോഷണം പൊലീസിനെയും ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

