കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; പുതിയ ലേബർകോഡ് വ്യവസ്ഥകൾ ലംഘിച്ചു
text_fieldsകോറോ ഹെൽത്ത് കമ്പനിയിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ദിവസം കമ്പനി
അധികൃതരുമായി ഉമാ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ച (ഫയൽ ചിത്രം)
കൊച്ചി: യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട നടപടിയിൽ നിയമ ലംഘനങ്ങൾ നിരവധി. പുതിയ ലേബർ കോഡ് അനുസരിച്ചാണ് പിരിച്ചുവിടൽ നടപടിയെടുത്തതെന്നാണ് കമ്പനി പറയുന്നതെങ്കിലും ജീവനക്കാരെ പിരിച്ചു വിടുന്നതിനും സ്ഥാപനം അടച്ച് പൂട്ടുന്നതിനും പറയുന്ന ചട്ടങ്ങൾ പോലും പാലിച്ചിട്ടില്ലെന്നാണ് വെളിപ്പെടുന്നത്. 300 ലേറെ ജീവനക്കാരെ പിരിച്ച് വിടുമ്പോൾ സർക്കാർ അനുമതി തേടണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ കമ്പനി പാലിച്ചിട്ടില്ല.
കേരളത്തിൽ പുതിയ നിയമം നടപ്പാക്കാത്തതിനാൽ 100 ലേറെ പേരെ പിരിച്ചുവിട്ടാൽ സർക്കാർ അനുമതി തേടണമെന്നാണ് വ്യവസ്ഥ. പിരിച്ച് വിടലിന് ഒരു മാസം മുമ്പ് ജീവനക്കാർക്ക് നോട്ടീസ് നൽകണം. കരാർ തൊഴിലാളികളാണെങ്കിൽ പോലും ഒരുമാസം മുമ്പ് നോട്ടീസ് നൽകണമെന്നത് കർശന വ്യവസ്ഥയാണ്. സ്ഥാപനം അടച്ചു പൂട്ടുകയാണെങ്കിൽ 60 ദിവസം മുമ്പെങ്കിലും അതിന്റെ കാരണം വ്യക്തമാക്കി സർക്കാറിന് മുൻകൂർ നോട്ടീസ് നൽകണം. ഇതിന്റെ പകർപ്പ് തൊഴിലാളികളുടെ പ്രതിനിധികൾക്ക് നൽകണം.
തൊഴിലാളികൾ മുന്നൂറോ അതിന് മുകളിലോ ആണെങ്കിൽ തൊഴിലാളികൾക്ക് മൂന്നു മാസം മുമ്പ് നോട്ടീസ് നൽകണം. തുടർച്ചയായി ജോലി ചെയ്ത ഓരോ വർഷത്തിനും ശരാശരി 15 ദിവസം എന്ന നിരക്കിൽ തൊഴിലാളിക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം. പിരിച്ച് വിടപ്പെടുന്ന 15 ദിവസത്തെ വേതനത്തിന് തുല്യമായ തുക വർക്കേഴ്സ് റീഫില്ലിങ് ഫണ്ടിലേക്ക് കമ്പനി അടക്കണം. ഈ വ്യവസ്ഥകളൊന്നും കമ്പനി പലിച്ചിട്ടില്ല. ആകെ ചെയ്തത് രണ്ടര മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയെന്നതാണ്. കമ്പനിയുടെ ഇന്ത്യയിലെ മറ്റ് യൂനിറ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമ്പോഴാണ് കേരളത്തിലെ കൂട്ടപ്പിരിച്ചുവിടലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തൊഴിൽ ചൂഷണത്തിനെതിരെ നിലവിൽ തൊഴിൽ വകുപ്പിൽ അഞ്ച് പരാതികളുണ്ട്. അതുകൊണ്ടാണ് കേരളത്തെ അവഗണിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
ജോലിയിൽ തുടരാൻ അനുവദിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കമ്പനിയിൽ നടന്നത് കടുത്ത തൊഴിൽ പീഡനം
കമ്പനിയിൽ നടന്നത് കടുത്ത തൊഴിൽ പീഡനമാണെന്ന് തൊഴിലാളികളുടെ പരാതികളിൽ നിന്ന് വെളിപ്പെടുന്നു. 12 മണിക്കൂറിലേറെയാണ് ജീവനക്കാർ പണിയെടുക്കേണ്ടിവന്നത്. ആഴ്ചകളോളം ഓഫ് പോലുമില്ലാതെ പണിയെടുക്കേണ്ടിവന്നിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.
എട്ട് മണിക്കൂറാണ് തൊഴിൽ സമയമെങ്കിലും കമ്പനി ഒമ്പത് മണിക്കൂറാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന ജോലി സമയം. ഇതു സംബന്ധിച്ച് ലേബർ ഓഫിസിൽ പരാതിപ്പെടുമ്പോൾ അവർ ഇടപെടും. അപ്പോൾ കുറച്ച് ദിവസങ്ങൾ ജോലിസമയത്തിൽ ഇളവ് ലഭിക്കും. കുറേ കഴിയുമ്പോൾ വീണ്ടും പഴയ പടിയാകും.
അപ്പോൾ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു മണിവരെ പണിയെടുക്കേണ്ടിവരുമെന്ന് ജീവനക്കാർ പറയുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട് അഞ്ച് പരാതികൾ തൊഴിൽ വകുപ്പിലുണ്ട്. ഇതിന്റെ പ്രതികാരമായാണ് കൂട്ട പിരിച്ചുവിടലെന്നാണ് ജീവനക്കാർ പറയുന്നത്.
പിരിച്ചുവിടൽ നടപടിയിൽ പ്രതിഷേധം വ്യാപകം സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
കൊച്ചി: കോറോ ഹെൽത്ത് കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധം വ്യാപകം. നിരവധി ട്രേഡ് യൂനിയനുകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനി നടപടിക്കെതിരെ സി.ഐ.ടി.യു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മുൻ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിലാണ് കമ്പനി തൊഴിലാളികളെ പിരിച്ച് വിട്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്രസർക്കാർ തൊഴിൽ സുരക്ഷയെ അട്ടിമറിച്ചിരിക്കയാണ്. തൊഴിൽ ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരുമെന്നും ശിവൻകുട്ടി പറഞ്ഞു. കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച ജീവനക്കാരെ കൈകാര്യം ചെയ്ത രീതി അംഗീകരിക്കാനാവില്ല. ഏകപക്ഷീയമായി നടക്കുന്ന ഇത്തരം നടപടികൾ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പിരിച്ച് വിട്ട നടപടിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജന. സെക്രട്ടറി കെ.പി. രാജേന്ദ്രനും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്റെ പുതിയ ലേബർ കോഡുകൾ അനുസരിച്ചാണ് നടപടികൾ എന്നാണ് അമേരിക്കൻ കമ്പനി അറിയിച്ചിട്ടുള്ളതെങ്കിലും കേരളം ലേബർ കോഡുകളിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഓഫിസിൽ പെട്ടെന്ന് ഒരുക്കിയ അനൗൺസ്മെന്റിലൂടെ ‘ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ്’ എന്ന അറിയിപ്പിലൂടെയാണ് പിരിച്ച് വിടൽ നടത്തിയതെന്നും ഇത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു.
ഇത്തരം നടപടികളോട് സംസ്ഥാന സർക്കാറിന്റെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എ.ഐ സാദ്ധ്യതകൾ ഐ.ടി കമ്പനികൾ വലിയതോതിൽ ഉപയോഗിക്കുന്നതിന്റെ തെളിവാണ് കൂട്ട പിരിച്ച് വിടൽ. ഭാവിയിൽ ഐ.ടി മേഖലയിൽ വൻതോതിലുള്ള പിരിച്ച് വിടലിന് കമ്പനികൾ തയാറെറെടുക്കുകയാണ്. എന്നാൽ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇത്തരം മേഖലകളിൽ പണിയെടുത്ത് വെറും കൈയോടെ മടങ്ങേണ്ടിവരുന്നവർക്ക് നിയമ സംരക്ഷണം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു.
നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആവശ്യപെട്ടു. രാജ്യത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനായി ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
പുതിയ ലേബർ കോഡുകൾ നിലവിൽ വരാത്തതിനാൽ 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം മുൻകൂർ അനുമതിയില്ലാതെ നടത്തിയ ഈ പിരിച്ചുവിടൽ നിയമവിരുദ്ധമാണ്. മൂന്ന് മാസത്തെ ശമ്പളം നൽകി പിരിച്ചുവിടാനുള്ള തീരുമാനം തൊഴിൽ നിയമങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങൾക്കും എതിരാണെന്നും സതീഷ് പറഞ്ഞു. ലേബർ കോഡിനെ പഠിക്കാൻ മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് വി. ഗോപാലഗൗഡ അധ്യക്ഷനായ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യു.ഡി.എഫ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സതീഷ് ആവശ്യപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

