നട്ടുച്ച വെയിലത്ത് പണിയെടുപ്പിക്കുന്നുണ്ടോ? നിർത്തിയില്ലെങ്കിൽ ശരിക്കും ‘പണി കിട്ടും’
text_fieldsകൊച്ചി: സൂര്യൻ ചുട്ടുപഴുത്തു നിൽക്കുന്ന സമയത്ത് തൊഴിലാളികളെ വെയിലത്തുനിർത്തി പണിയെടുപ്പിക്കുന്ന തൊഴിലുടമയോ കരാറുകാരനോ ആണോ നിങ്ങൾ? ആണെങ്കിൽ ഉടൻ ഈ പണി നിർത്തിക്കോളൂ, ഇല്ലെങ്കിൽ തൊഴിൽ വകുപ്പിന്റെ വക ‘ശരിക്കും പണി’ നിങ്ങൾക്കും കിട്ടും. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലെടുക്കുന്നവരുടെ തൊഴിൽസമയം പുനഃക്രമീകരിച്ച് ലേബർ കമീഷണർ ഉത്തരവായി. ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജില്ല ലേബർ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധനയും തുടങ്ങി.
12 മുതൽ മൂന്നുവരെ വിശ്രമം മതി
പകൽ വെയിലത്ത് ജോലിചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്നു വരെ വിശ്രമസമയമായി നിശ്ചയിച്ച് ലേബർ കമീഷണർ ഡോ. കെ. വാസുകി ഉത്തരവിട്ടത് കഴിഞ്ഞദിവസമാണ്. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ എട്ടു മണിക്കൂറായി നിജപ്പെടുത്തുന്നു.
1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്തകൾ പ്രകാരമാണ് പുനഃക്രമീകരണം. കഴിഞ്ഞ ശനിയാഴ്ച മുതൽ ഏപ്രിൽ 30 വരെയാണ് ഇത് പ്രാബല്യത്തിലുണ്ടാവുക. ഏപ്രിൽ 30നു ശേഷം സാഹചര്യമനുസരിച്ച് നീട്ടിയേക്കും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല.
ആദ്യ ദിനങ്ങളിൽ താക്കീത്
തിങ്കളാഴ്ചയാണ് ജില്ലയിൽ ലേബർ ഓഫിസർ (എൻഫോഴ്സ്മെൻറ്) പി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. ആദ്യദിനം കാക്കനാട് അത്താണി, ഇൻഫോ പാർക്ക്, ആലുവ, പറവൂർ ഭാഗങ്ങളിൽ പരിശോധന നടത്തി. ഡെപ്യൂട്ടി ലേബർ ഓഫിസർമാരുടെയും അസി. ലേബർ ഓഫിസർ ഗ്രേഡ് ഒന്ന്, അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ട് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന. തിങ്കളാഴ്ച ഉച്ചക്ക് 11 സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നാലിടങ്ങളിൽ നിയമലംഘനം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പരിശോധനയുടെ തുടക്കമായതുകൊണ്ട് സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും താക്കീത് നൽകുകയും ലേബർ കമീഷണറുടെ ഉത്തരവ് നൽകുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും മൂന്ന് ടീമായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കെട്ടിട നിർമാണ സൈറ്റുകളിലും റോഡ് നിർമാണ മേഖലയിലുമെല്ലാം പരിശോധന നടത്താനാണ് തീരുമാനം.
ആദ്യദിനങ്ങളിൽ പുതുക്കിയ സമയക്രമത്തെക്കുറിച്ച് ബോധവത്കരണവും നടപടികളെക്കുറിച്ച് മുന്നറിയിപ്പുമാണ് നൽകുക. തുടർ ദിനങ്ങളിലും നിയമലംഘനം തുടരുന്നവർക്കെതിരെ കർശന നടപടി തുടരും. നിയമ ലംഘനം കാണുന്നപക്ഷം 0484 2423110 എന്ന ജില്ല ലേബർ ഓഫിസ് ഫോൺ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.