റൺ കൊച്ചീ റൺ; കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ 29ന്
text_fieldsകൊച്ചി: മെട്രോ നഗരം ഞായറാഴ്ച ഗംഭീര മാരത്തണിന് സാക്ഷ്യംവഹിക്കും, ഒപ്പം ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുൽകറുടെ സാന്നിധ്യവും ഉണ്ടാകും. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ എട്ടാമത് എഡിഷനാണ് ഞായറാഴ്ച കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്നത്. മാരത്തണ്‍ സചിൻ ഫ്ലാഗ്ഓഫ് ചെയ്യുമെന്ന് മേയർ എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി ഡി.സി.പി എസ്. ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊച്ചി കോർപറേഷൻ, ജില്ല ഭരണകൂടം, കൊച്ചി സിറ്റി പൊലീസ്, കയർ ബോർഡ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സോൾസ് ഓഫ് കൊച്ചി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി. പതിവുപോലെ 42.2 കി.മീ. ഫുള്‍ മാരത്തണ്‍, 21.1 കി.മീ. ഹാഫ് മാരത്തണ്‍, അഞ്ച് കി.മീ. ഫണ്‍ റണ്‍ എന്നിവയാണ് മാരത്തണിലുള്ളത്.
ഗെറ്റ് സെറ്റ് ഗോ...
മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്ന് ഞായറാഴ്ച പുലർച്ച 3.30ന് തുടങ്ങുന്ന ഫുൾ മാരത്തൺ ഹോസ്പിറ്റൽ റോഡ്, ബോട്ട് ജെട്ടി, മറൈൻ ഡ്രൈവ് ക്വീൻസ് വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലൂടെ മുന്നേറി എം.ജി റോഡ് വഴി കറങ്ങി തിരികെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസാനിക്കും.
പുലർച്ച 4.30ന് തുടങ്ങുന്ന ഹാഫ് മാരത്തൺ ഇതേ റൂട്ടിൽ വെലിങ്ടൺ ഐലൻഡിലെത്തി, തിരിച്ച് മഹാരാജാസ് ഗ്രൗണ്ടിൽതന്നെ അവസാനിക്കും. മുൻവർഷങ്ങളിലേതു പോലെ തോപ്പുംപടിയിലേക്ക് നീങ്ങില്ല. അഞ്ച് കി.മീറ്ററുള്ള ഫൺ മാരത്തൺ രാവിലെ ആറിനാണ് ആരംഭിക്കുക.
ഓടാൻ ആറായിരത്തിലേറെ പേർ
എല്ലാ ഇനങ്ങളിലുമായി ആറായിരത്തിന് മുകളില്‍ രജിസ്ട്രേഷന് ഇതിനകം നടന്നിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും 6500ഓളം ഓട്ടക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വയോധികരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. അഞ്ച് കി.മീറ്ററുള്ള ഫൺ റണിൽ മാത്രം 3500ഓളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫിനിഷ് ചെയ്യുന്ന എല്ലാവര്ക്കും മെഡലും ഭക്ഷണവും ലഭിക്കും. കഴിഞ്ഞ വർഷം ഏകദേശം 5000 പേരായിരുന്നു ആകെ മാരത്തണിൽ പങ്കെടുത്തത്. ആളുകളുടെ ആവശ്യപ്രകാരം രജിസ്ട്രേഷൻ പൂർത്തിയായ ശേഷവും 24 മണിക്കൂർ രജിസ്ട്രേഷനായി അധികമായി നൽകിയിരുന്നു. ഓട്ടക്കാരുടെ കൂട്ടായ്മയായ സോൾസ് ഓഫ് കൊച്ചി പ്രവർത്തകരും സൈക്കിള്‍ വളന്റിയര്‍മാരും തേവര സേക്രഡ ഹാർട്ട് കോളജ് വിദ്യാർഥികളുമുൾപ്പെടെ 800 വളന്റിയർമാരും പരിപാടി നിയന്ത്രിക്കാനുണ്ടാകും. മാരത്തണിനുശേഷം രാവിലെ എട്ടിന് സമ്മാനദാനം മഹാരാജാസ് ഗ്രൗണ്ടിൽ സചിൻ നിർവഹിക്കും. മന്ത്രി പി. രാജീവ്, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
പ്ലാസ്റ്റിക്, കടക്ക് പുറത്ത്...
പൂർണമായും പ്രകൃതി സൗഹാർദപരമായി നടത്താനാണ് സംഘാടകരുടെ തീരുമാനം. ഗുഡി ബാഗ്, ഗ്ലാസ്, പ്ലേറ്റ് തുടങ്ങി ഒരിടത്തും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉണ്ടായിരിക്കില്ല. ബോര്‍ഡുകളെല്ലാം തുണികൊണ്ടുള്ളതാണ്. ഓട്ടത്തിന്റെ എല്ലാ രണ്ട് കിലോമീറ്റർ പോയന്റിലും വെള്ളവും എനര്‍ജി ഡ്രിങ്കും ലഭിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. മെഡിക്കല്‍ ട്രസ്റ്റിന്റെ അഞ്ച് ആംബുലന്‍സും 150ലേറെ പാരാമെഡിക്കല്‍ സ്റ്റാഫും വൈദ്യസഹായത്തിനുണ്ടാകും.
മേയർ, കലക്ടർ, ഡി.സി.പി എന്നിവരെ കൂടാതെ കയർ ബോര്‍ഡ് ചെയര്മാൻ ഡി. കുപ്പുരാമു, സ്ഥിരംസമിതി അധ്യക്ഷരായ ഷീബാലാൽ, ജെ. സനിൽമോൻ, സോൾസ് ഓഫ് കൊച്ചിൻ പ്രസിഡന്റ് രമേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.