കൊച്ചി കോർപറേഷൻ: പദ്ധതിവിഹിതം വെട്ടിക്കുറക്കൽ, പ്രമേയവുമായി പ്രതിപക്ഷം, വോട്ടിനിട്ട് തള്ളി
text_fieldsകൊച്ചി: യു.ഡി.എഫ് സർക്കാർ കൊച്ചി കോർപറേഷൻ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രമേയം. ഇടത് കൗൺസിലർ കെ.ജെ. ബേസിൽ അവതരിപ്പിച്ച പ്രമേയത്തെ എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ അനുകൂലിക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ കൗൺസിലർമാർ എതിർക്കുകയും ചെയ്തു.
ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ വോട്ടിനിട്ട് തള്ളുകയായിരുന്നു. കൊച്ചിയുടെ വികസനം അട്ടിമറിക്കുംവിധത്തിലാണ് യു.ഡി.എഫ് സർക്കാർ പുതുക്കിയ ബജറ്റിൽ കോര്പറേഷന്റ പദ്ധതി വിഹിതം വെട്ടിയതെന്നും പദ്ധതിവിഹിതം പുനക്രമീകരിച്ചതിലൂടെ കോർപറേഷന്റെ വികസന ഫണ്ടിൽ ഉൾപ്പെടെ വൻ കുറവുണ്ടായെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 133.34 കോടിയായിരുന്നു വികസന ഫണ്ട് വിഹിതം. പുതുക്കിയ ബജറ്റിൽ യു.ഡി.എഫ് സർക്കാരിത് 23.67 കോടിയായി ചുരുക്കിയെന്നും വെട്ടിച്ചുരുക്കിയ തുക പുനസ്ഥാപിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയം രാഷ്ട്രീയലക്ഷ്യത്തോടെയല്ലെന്നും എല്ലാവരും ഇത് അംഗീകരിക്കണമെന്നും പ്രതിപക്ഷ കക്ഷിനേതാവ് ടി.ജെ.ശ്രീജിത്ത് വ്യക്തമാക്കി. നഗരത്തിന് കിട്ടേണ്ടത് കിട്ടണമെന്നു മാത്രമേ ലക്ഷ്യമുള്ളൂ. പ്ലാൻഫണ്ട് പ്രതിസന്ധിയെ കുറിച്ച് സർക്കാറിന് കത്ത് നൽകുമ്പോൾ പ്രമേയവും കൂടി ഉൾപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. പ്രമേയത്തെ അടിസ്ഥാനമാക്കി സർക്കാറിന് കത്തു നൽകാമെന്നായിരുന്നു മേയർ വി.കെ. മിനിമോളുടെ നിലപാട്. തുടർന്നാണ് വോട്ടിങ്ങിലേക്ക് നീങ്ങിയത്. വിഷയത്തിൽ ജൂലൈ 20ന് തന്നെ മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പഠിച്ച ശേഷം ധനകാര്യ കമീഷൻ ഗ്രാൻഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ചതായും മേയർ വ്യക്തമാക്കി.
മുമ്പേ കത്ത് നൽകി -ഭരണപക്ഷം
പ്ലാൻ ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ഓരോ ഡിവിഷനിലും 30 ലക്ഷം രൂപ ഗതാഗതത്തിനും 20 ലക്ഷം രൂപ വെള്ളക്കെട്ട് നിവാരണത്തിനുമായി അനുവദിച്ചുകൊണ്ട് പ്രവൃത്തി ടെൻഡർ ചെയ്യാൻ തീരുമാനിച്ചു. ലൈഫ് ഭവനപദ്ധതി, അനുപൂരക പോഷണം, എസ്.എസ്.കെ, പാലിയേറ്റിവ്, ഡയാലിസിസ്, ബഡ്സ് പുനരധിവാസം, അതിദാരിദ്ര്യ നിർമാർജനം തുടങ്ങി പല പദ്ധതികളും ഒഴിവാക്കാനാവാത്തതാണ്. ഇതിനെല്ലാമായി 16 കോടി വേണമെന്നും മേയർ അറിയിച്ചു. പ്ലാൻ ഫണ്ടിൽ ഭീമമായ കുറവുണ്ടായതിനാൽ ഓരോ കൗൺസിലർമാരുമാണ് ഉത്തരം പറയേണ്ടതെന്ന് എലിസബത്ത് ടീച്ചർ പറഞ്ഞു. പ്രമേയത്തെ അനുകൂലിച്ച ബി.ജെ.പിയുടെ പ്രിയ പ്രശാന്ത്, കഴിഞ്ഞ സർക്കാർ തരേണ്ടിയിരുന്ന പ്ലാൻ ഫണ്ട് തന്നിട്ടില്ലെന്നും അത് വാങ്ങിയെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു. പ്ലാൻ ഫണ്ടിൽ കുറവുണ്ടായത് യാഥാർഥ്യമാണെങ്കിലും ഇത് ബോധപൂർവമോ രാഷ്ട്രീയപരമോ ആയ തീരുമാനമല്ലെന്ന് കെ.വി.പി. കൃഷ്ണകുമാർ വ്യക്തമാക്കി. ധനകാര്യ കമീഷന്റെ ടൈഡ് ഫണ്ടും അൺടൈഡ് ഫണ്ടും ലഭിക്കുന്നതിനാൽ ഫണ്ടിലെ കുറവ് ബാധിക്കില്ലെന്ന് ആൻറണി പൈനുതറയും തനത് ഫണ്ട് വർധിപ്പിക്കാനാവശ്യമായ വഴി കണ്ടെത്തി, നടപ്പാക്കണമെന്ന് വി.പി. ചന്ദ്രനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

