പോളപ്പായലും ചളിയും നിറഞ്ഞ് കടമ്പ്രയാർ; പാഴാക്കിയത് കോടികൾ
text_fieldsകടമ്പ്രയാർ പോളപ്പായൽ നിറഞ്ഞനിലയിൽ
കിഴക്കമ്പലം: പായൽവാരലും ചളിനീക്കവും ആഴംകൂട്ടലുമെല്ലാം ആചാരമായി മാറിയതോടെ ചളിനിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കടമ്പ്രയാർ. ശുദ്ധജല വാഹിനിയായിരുന്ന കടമ്പ്രയാറിപ്പോൾ അശുദ്ധവാഹിനിയായി മാറി. സ്മാർട് സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ഐ.ടി കമ്പനികളടക്കം കടമ്പ്രയാറിൽനിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്നും പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളമാണ് കിൻഫ്ര വിതരണം ചെയ്യുന്നത്. ചളിനീക്കി ആഴം വർധിപ്പിച്ചും, പോളപ്പായൽ നീക്കം ചെയ്തും നീരൊഴുക്ക് വർധിപ്പിക്കാനുള്ള നടപടി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി അധികൃതർ ചെയ്തിട്ടില്ല.
കടമ്പ്രയാറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, ടൂറിസം പദ്ധതിക്കുമായി പത്ത് കോടിയിലേറെ രൂപ ഇതിനോടകം ചെലവഴിച്ചതായി പറയുമ്പോഴും കടമ്പ്രയാറിന് ഇനിയും ശാപമോക്ഷമായിട്ടില്ല. പോളപ്പായൽ നിറഞ്ഞ നിലയിലാണ് ഈ ജലവാഹിനി. പായൽ നീക്കവും ചളികോരലും വെറും പ്രഹസനമായി മാറുന്നതാണ് കടമ്പ്രയാർ വികസനം അസാധ്യമായി മാറുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ലക്ഷങ്ങൾ മുടക്കി പായൽ വാരിയാൽ അവ മുഴുവൻ തീരത്തുതന്നെ കോരിയിട്ടുപേക്ഷിക്കുകയാണ്. മഴക്കാലത്ത് പോളവിത്തുകൾ വീണ്ടും മുളപൊട്ടുന്നതോടെ പായൽ നിറയുന്ന അവസ്ഥയും.
പായൽ നിറഞ്ഞതോടെ കടമ്പ്രയാറിലെ ബോട്ടിങ്ങും വിനോദസഞ്ചാരവും പ്രതിസന്ധിയിലായി. ഇത് കടമ്പ്രയാർ ടൂറിസം മേഖലക്കും വലിയ തിരിച്ചടിയാണ്. പുഴയുടെ വലിയൊരു ഭാഗവും പൂപ്പട്ടണിഞ്ഞതുപോലെ പോളപായലുകളിൽ മൂടിയിരിക്കുകയാണ്. പായലുകൾ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നുവെന്നും ഇത് പരിസരവാസികൾക്കും സഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പരാതി ഉയരുന്നു. കൂടാതെ പുഴയിൽ പായൽ നിറയുന്നത് മത്സ്യസമ്പത്തിനെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ഇത് ബാധിക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

