പുല്ലേപ്പടിയിൽ വീണ്ടും തീപിടിത്തം; ആളിക്കത്തിയത് ഒരു മണിക്കൂർ
text_fieldsഎറണാകുളം പുല്ലേപ്പടി പാലത്തിനു താഴെ ആക്രിക്കടയിൽ തീപിടിച്ചപ്പോൾ തടിച്ചുകൂടിയവർ –ബൈജു കൊടുവള്ളി
കൊച്ചി: എറണാകുളം നഗരത്തെ നടുക്കി വീണ്ടും വൻ തീപിടിത്തം. പുല്ലേപ്പടി റെയിൽവേ മേൽപ്പാലത്തിനടിയിൽ പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അരങ്ങത്ത് റോഡ് കഴിഞ്ഞ് ‘മാധ്യമം’ ദിനപത്രം കൊച്ചി യൂനിറ്റ് ഓഫിസ് കെട്ടിടത്തിന് എതിർവശത്ത് മേൽപ്പാലത്തിനടിയിലെ ഗോഡൗണിലാണ് തീപടർന്നത്. ആക്രി ഗോഡൗണിൽ നിന്നും കറുത്ത പുക ഉയരുകയും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് തീപിടിച്ച വിവരം പ്രദേശവാസികളും സമീപത്തെ കടച്ചവടക്കാരും അറിയുന്നത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
സമീപത്തെ ബോയ്സ് ഹോസ്റ്റലിനോട് ചേർന്ന് ഗോഡൗണിന്‍റെ ഷീറ്റ് കൊണ്ട് മറച്ച ഭാഗത്താണ് ആദ്യം തീ കത്തി തുടങ്ങിയത്. തുടർന്ന് ഉയർന്നു പൊങ്ങിയ തീ സമീപത്തെ മരത്തിലേക്ക് പടർന്ന് മേൽപ്പാലത്തിന്‍റെ കൈവരിക്ക് മുകളിലേക്ക് ഉയർന്നു. ശേഷം പാലത്തിനടിയിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളിലേക്കും കാറ്റ് വീശിയതോടെ താഴെ റോഡിന്‍റെ സമീപത്തേക്കും പടരുകയുമായിരുന്നു. ഇതിനിടെ, ഫയർ എസ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീഅണക്കാനുള്ള ശ്രമവും നാട്ടുകാർ നടത്തി.
തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ മേൽപ്പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന അഞ്ചോളം കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂനിറ്റുകളെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. എറണാകുളം സെൻട്രൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. അഞ്ച് വർഷമായി പാട്ടിനെടുത്ത ഭൂമിയിലാണ് ആക്രി ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ സമീപത്തെ ഹോസ്റ്റലിന് ഭാഗിക നാശനഷ്ടമുണ്ടായി. തമ്മനം-പുല്ലേപ്പടി, അരങ്ങത്ത് റോഡുകൾ വഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
ഒരു മാസം പിന്നിടുമ്പോൾ രണ്ടാമത്തെ തീപിടിത്തം
കൊച്ചി: ഒരു മാസം പിന്നിടുമ്പോൾ പുല്ലേപ്പടിയിൽ തന്നെ തീപിടിത്തമുണ്ടാകുന്നത് രണ്ടാം തവണ, അതും ആക്രി ശേഖരത്തിൽ തന്നെ. പുല്ലേപ്പടി പാലം കഴിഞ്ഞ് സി.പി. ഉമ്മർ റോഡ് ആരംഭിക്കുന്നിടത്തെ ജങ്ഷനിലെ ആക്രി ഗോഡൗൺ കെട്ടിടത്തിലാണ് മുമ്പ് തീപിടിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 18നായിരുന്നു സംഭവം. ഒരു വർഷത്തോളമായി പൂട്ടിക്കിടന്ന ആക്രിക്കട, ലൈസൻസ് പുതുക്കി വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടി അറ്റകുറ്റപണിയുടെ ഭാഗമായി തട്ട് പണിയുന്നതിനായി വെൽഡിങ് ചെയ്യുന്നതിനിടെ തീപ്പൊരി വീണ് കൂട്ടിയിട്ട ഫർണിച്ചറുകളിൽ തീപിടിക്കുകയായിരുന്നു. ഉടൻ അഗ്നിരക്ഷാ സേന എത്തി തീ അണച്ചതിനാൽ അന്ന് വലിയ അപകടം ഒഴിവായി. എന്നാൽ, ഇത്തവണ അന്നത്തേക്കാൾ വ്യാപിയിലാണ് തീപടർന്നത്. തുറസ്സായ സ്ഥമായതിനാലും കനത്ത കാറ്റ് വീശിയതിനാലും തീയും പുകയും മിനിറ്റുകൾ കൊണ്ട് ആളിപ്പടരുകയായിരുന്നു. പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

