കാട്ടാനപ്പേടിയിൽ കർഷകർ; പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥ
text_fieldsമുറിവാലൻ എന്ന കൊമ്പൻ
മലയാറ്റൂർ: കാട്ടാനപ്പേടിയിൽ കാലടി പ്ലാന്റേഷൻ തൊഴിലാളികളും മലയോര ഗ്രാമമായ അയ്യമ്പുഴ പഞ്ചായത്ത് നിവാസികളും. തുടർച്ചയായി കാർഷിക വിളകൾ ആനകൾ നശിപ്പിക്കുന്നത് മൂലം ജീവിതം വഴിമുട്ടിയ സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. കണ്ണി മംഗലം, പാണ്ടുപാറ, പോട്ട ഭാഗങ്ങളിൽ പകൽ പോലും പുറത്തിറങ്ങാൻ കഴിയാതെ അവസ്ഥയാണ്. തെങ്ങ്, ജാതി, കവുങ്ങ്, കപ്പ, ചേന, ചേമ്പ് , വാഴ, പച്ചക്കറികൾ തുടങ്ങിയവയൊന്നും കൃഷി ചെയ്യാൻ കഴിയാതെ കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്. സഹകരണ ബാങ്കുകളിൽനിന്ന് വായ്പ എടുത്താണ് പലരും കൃഷി ചെയ്യുന്നത്.
റബർ മരങ്ങൾ വരെ കാട്ടാനകൾ കൂട്ടമായെത്തി പിഴുതെറിയുകയാണ്. വീടുകൾക്ക് നേരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്. കാലടി പ്ലാന്റേഷൻ കോർപറേഷൻ ഉൾപെട്ട നാല് വാർഡുകളിലെ തോട്ടം തൊഴിലാളികൾക്ക് വന്യമൃഗങ്ങളെ പേടിച്ച് ജോലിക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ ഭാഗങ്ങളിൽ ഏതുസമയത്തും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാമെന്ന അവസ്ഥയാണ്. തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റാൽ ആശുപത്രിയിൽ എത്തിക്കാനുള്ള ഏക മാർഗം ഒരു ആംബുലൻസ് മാത്രമാണ്.
അതിരപ്പള്ളി പഞ്ചായത്തിൽനിന്ന് കാട്ടാനകളെ വനപാലകർ പുഴ കടത്തി അയ്യമ്പുഴയിലേക്ക് തുരത്തിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ചൊവ്വാഴ്ച അയ്യമ്പുഴയിൽ കാട്ടാനശല്യത്തിന് നടപടി ആവശ്യപ്പെട്ട് സി.പി.എം പോസ്റ്റ് ഓഫിസ് മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

