കുവൈത്തിൽ കുടുങ്ങിയ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന
text_fieldsപി.ഡി.പി പ്രവാസി സംഘടനയുടെ ഇടപെടലില്‍
കുവൈത്തില്‍നിന്ന് നാട്ടിലെത്തിച്ച മേരിയെ ഭാരവാഹികള്‍
സന്ദര്‍ശിക്കുന്നു
ആലുവ: വീട്ടുജോലിക്കായി കുവൈത്തിലെത്തി ഒന്നര വര്‍ഷത്തിനുശേഷം രോഗബാധിതയായ കൊച്ചി ഫിഷര്‍മാന്‍ കോളനിയില്‍ തട്ടിക്കാട്ട് തയ്യില്‍ വീട്ടില്‍ മേരിയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടനയായ പി.സി.എഫ്. മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു ഇവർ. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിട്ടും തിരിച്ചയക്കാന്‍ വീട്ടുടമ തയാറായില്ല. മതിയായ ചികിത്സയോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടിയ മേരി ഇന്ത്യന്‍ എംബസിയെയും മറ്റ് സന്നദ്ധ സംഘടനകളെയും ബന്ധപ്പെട്ടെങ്കിലും അനുകൂലമായ സമീപനം ലഭ്യമായില്ല.
വിവരമറിഞ്ഞ മേരിയുടെ കുടുംബാംഗങ്ങള്‍ പി.ഡി.പി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കരയെ ബന്ധപ്പെട്ടു. ഇതേ തുടർന്ന് മുന്‍ പി.സി.എഫ് ജില്ല പ്രസിഡന്റ് ഹനീഫ നെടുംതോട് കുവൈത്ത് പി.സി.എഫ് നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ആരിക്കാടിയെ ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടല്‍ നടത്തി. ജോലി ചെയ്തിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ട് രമ്യതയില്‍ പരിഹരിക്കുകയും കുവൈത്ത് പി.സി.എഫിന്റെ ചെലവില്‍ മേരിയെ നാട്ടിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ 18ന് കൊച്ചിയില്‍ വിമാനമിറങ്ങിയ മേരി വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കാല്‍തെന്നി മറിഞ്ഞ് വീഴുകയും നട്ടെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ വിധേയമാവുകയും ചെയ്തു. ആശുപത്രിയില്‍നിന്ന് മടങ്ങിയ മേരിയെ പി.ഡി.പി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല ജോ. സെക്രട്ടറി ഹനീഫ നെടുംതോട്, പി.സി.എഫ് ജില്ല കമ്മിറ്റി അംഗം സാദിഖ് പുറയാര്‍, ടി.പി.ആന്റണി, കൊച്ചി നിയോജകമണ്ഡലം ഭാരവാഹികളായ പി.ബി. സലാം, സി.കെ. ആഷിഖ് , എം.എ. ഹുസൈന് എന്നിവര്‍ വീട്ടില്‍ സന്ദര്‍ശിക്കുകയും ചികിത്സാ സഹായം കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

