പദ്ധതി നടത്തിപ്പിൽ പിന്നിലായി എറണാകുളം ജില്ല
text_fieldsകൊച്ചി: വാർഷിക പദ്ധതി നടത്തിപ്പിൽ പിന്നാക്കം പോയി ജില്ല. അതിൽ ഏറ്റവും പിന്നിലായി കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.14 ശതമാനവുമായി സംസ്ഥാനതലത്തിൽ പതിമൂന്നാം സ്ഥാനമാണ് ജില്ലയുടേത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ അധികൃതർ വിശദീകരിക്കുമ്പോഴും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്ന ആക്ഷേപം ശക്തമാണ്. 82 പഞ്ചായത്തുള്ള ജില്ലയിൽ 57.87 ശതമാനവുമായി പുത്തൻവേലിക്കരയാണ് പദ്ധതി വിഹിതം ചെലവഴിച്ചതിൽ മുന്നിൽ.
54.90 ശതമാനവുമായി ഏഴിക്കരയും 53.42 ശതമാനവുമായി മുടക്കുഴയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ പാമ്പാക്കുട 50 ശതമാനം, ഇടപ്പള്ളി 37.50 ശതമാനം, വൈപ്പിൻ 35.46 ശതമാനം എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ 19.42 ശതമാനവുമായി അങ്കമാലിയാണ് പിന്നിൽ. 20.16 ശതമാനവുമായി വടവുകോട്, 20.32 ശതമാനവുമായി കൂവപ്പടി ബ്ലോക്കുകൾ തൊട്ടുപിന്നാലെയുണ്ട്. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പിൽ ഏറ്റവും പിന്നിലായത്.
തിരുവാണിയൂർ പഞ്ചായത്ത് 78 ാം സ്ഥാനത്തും പൂതൃക്ക പഞ്ചായത്ത് 64 ാം സ്ഥാനത്തും കിഴക്കമ്പലം 57 ാം സ്ഥാനത്തും നിൽക്കുന്നു. എന്നാൽ, വാഴക്കുളം പഞ്ചായത്ത് -21, വടവുകോട് -പുത്തൻകുരിശ് -25, ഐക്കരനാട് -46 സ്ഥാനങ്ങളും നേടിയിട്ടുണ്ട്. ഏറ്റവും പിന്നിലായ ഗ്രാമപഞ്ചായത്തുകളിൽ രണ്ട് എണ്ണം ട്വന്റി20യാണ് ഭരിക്കുന്നത്. തിരുവാണിയൂർ എൽ.ഡി.എഫും പൂതൃക്ക യു.ഡി.എഫുമാണ് ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

