എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ
text_fieldsതൃപ്പൂണിത്തുറ: ഉദയംപേരൂർ, തൃപ്പൂണിത്തുറ പ്രദേശങ്ങളിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന് പരിശോധന റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ടോടെയാണ് നായെ ഫോർട്ട് കൊച്ചിയിലുള്ള നായ്ക്കളെ സംരക്ഷിക്കുന്ന സംഘമെത്തി പിടിച്ചുകൊണ്ടുപോയത്. അവശനിലയിലായിരുന്നു നായ് അവിടെ എത്തുംമുമ്പേ ചത്തുവെന്നും സാമ്പിൾ പരിശോധനയിൽ പേവിഷബാധയുണ്ടെന്ന റിപ്പോർട്ട് വന്നതായും ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ നായുടെ ജഡം തൃപ്പൂണിത്തുറ നഗരസഭക്ക് കൈമാറി.
രണ്ട് ദിവസത്തിനിടെ എട്ടുപേർക്കാണ് ഈ നായുടെ കടിയേറ്റത്. എം.എൽ.എ റോഡിൽ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നായുടെ ആക്രമണമുണ്ടായത്.
ഉദയഗിരി നഗറിന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകൻ ഭുവനേശ്വർ (4), തെക്കേ പുളിപ്പറമ്പിൽ സതി (52), ഉദയനഗറിൽ അന്നമ്മ ഈശപ്പൻ, വലിയകുളം സ്വദേശി ആരോൺ (12) എന്നിവർക്കാണ് നായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്നമ്മക്ക് കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരുടെ ഇരു കൈകൾക്കും പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വെള്ളിയാഴ്ചതന്നെ, വൈകീട്ട് അമ്മയോടൊപ്പം സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാൻ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ് ആക്രമിച്ചത്. റോഡരികിൽ നിന്ന കുഞ്ഞിന്റെ പിന്നിലൂടെയെത്തിയ നായ് ചാടിവീണ് കടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ ഒരു പല്ല് കൊഴിഞ്ഞു. മുഖത്തും ചെവിയിലും പരിക്കേറ്റു. ശനിയാഴ്ച രാവിലെ വീടിന്റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്ക് കടിയേറ്റത്. പാഞ്ഞെത്തിയ നായ് തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേൽപ്പിച്ചു. ഇവരെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് 5.30ഓടെ നായെ കണിയാവള്ളി റോഡിൽ കരിയാപറമ്പ് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. എം.എൽ.എ റോഡിന്റെ ഇടറോഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

