കവർച്ചയിൽ വിറച്ച് ചെങ്ങര; അഞ്ചരപവൻ സ്വർണവും 5000 രൂപയും നഷ്ടപ്പെട്ടു
text_fieldsമോഷണം നടന്ന വീടുകളിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
കിഴക്കമ്പലം (എറണാകുളം): പട്ടിമറ്റം ചെങ്ങരയില്‍ മോഷണപരമ്പര. രണ്ട് വീടുകളില്‍നിന്ന് അഞ്ചര പവനും 5,000 രൂപയും നഷ്ടപ്പെട്ടു. ചെങ്ങര മനക്കപ്പടി കളപ്പുരക്കല്‍ നാരായണന്, ഞാറ്റിങ്കാല അസീസ് എന്നിവരുടെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും കവർന്നത്.
പ്ലാപ്പിള്ളില്‍ മുഹമ്മദിന്റെ വീട്ടിലും വീരാന്‍കുട്ടിയുടെ വാടകവീട്ടിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ അറിഞ്ഞതോടെ മോഷ്ടാവ് ഓടിമറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചയാണ് വീടുകളിലെത്തി മോഷണം നടന്നത്.
നാരായണന്‍കുട്ടിയുടെ വീടിന് മുന്‍വശത്തെ വാതില്‍ തുറന്ന് കിടപ്പുമുറിയില്‍ കയറി അലമാരയുടെ താക്കോലെടുത്ത് തുറന്ന് മാല, വള, മോതിരം ഉള്‍പ്പെടെ നാല് പവനും 5000 രൂപയും മോഷ്ടിക്കുകയായിരുന്നു. ഇതിനിടയില്‍ മൊബൈലില്‍ ടോര്‍ച്ചടിക്കുന്നത് കണ്ട് നാരായണന്‍കുട്ടിയുടെ ഭാര്യ ഒച്ചവെച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു.
പിന്നീട് എഴുന്നേറ്റ് നോക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ കുന്നത്തുനാട് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി പരിശോധിക്കുകയും ചെയ്തു.
ഈ സമയം മോഷ്ടാവ് തൊട്ടടുത്ത് 200 മീ. ചുറ്റളവിലുള്ള ഞാറ്റിങ്കാല അസീസിന്റെ വീട്ടില്‍ അടുക്കളവാതില്‍ കുത്തിതുറന്ന് അകത്തുകയറി മകളുടെ കാലില്‍നിന്ന് ഒന്നേകാല്‍ പവന് വരുന്ന പാദസരം മോഷ്ടിക്കാൻ ശ്രമിച്ചു. മാതാവ് റമദാനിലെ അത്താഴത്തിന് എഴുന്നേറ്റ് ലൈറ്റിട്ടതോടെ മോഷ്ടാവ് ഓടിക്കളഞ്ഞു.
പ്ലാപ്പിളില് മുഹമ്മദിന്റെ വീട്ടിലുമെത്തിയെങ്കിലും വീട്ടില്‍ ലൈറ്റ് തെളിച്ചതോടെ ഓടിക്കളയുകയായിരുന്നു. വീരാന്‍കുട്ടിയുടെ വാടകവീട്ടില്‍ പട്ടിയുടെ കുരകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ മോഷ്ടാവ് ഓടിമറഞ്ഞു.
കുട്ടമ്പുഴയിൽ വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു
കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു. ഞായപ്പിള്ളി കളമ്പാട്ട് ജോസ് കുര്യന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനും 80,000ഓളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകീട്ട് തൊട്ടടുത്ത പള്ളിയിൽ ധ്യാനത്തിന് പോയ ജോസും ഭാര്യയും രാത്രി എട്ടേമുക്കാലോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

