ശുദ്ധജലം പെരുവഴിയില്‍; പൈപ്പ് പൊട്ടിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍
text_fieldsപെരുമ്പാവൂര്‍ ഗേള്‍സ് സ്‌കൂളിന് പടിഞ്ഞാറ് റോഡിലെ പൈപ്പ് പൊട്ടി വെളളം പാഴാകുന്നു
പെരുമ്പാവൂര്‍: നഗരമധ്യത്തില്‍ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിട്ടും അധികൃതര്‍ നിസ്സംഗത തുടരുന്നതായി പരാതി. ഗേള്‍സ് ഹൈസ്‌കൂളിന് പടിഞ്ഞാറ് വശത്തെ റോഡിലാണ് കഴിഞ്ഞ 20 ദിവസമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. പ്രദേശവാസികളും വ്യാപാരികളും പലതവണ പരാതിപ്പെട്ടിട്ടും വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണിക്ക് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇടറോഡിലൂടെ കുത്തിയൊഴുകുന്ന ശുദ്ധജലം എ.എം റോഡിലെ കാനയിലേക്കാണ് ചെന്നുചേരുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കാല്‍നടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടായി മാറുന്നു. പലപ്പോഴും ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ തടസമാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരം അറിയിച്ചിട്ടും നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പൈപ്പ് പൊട്ടുന്നത് പതിവായതോടെ നഗരത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളുടെയും ചെറിയ ചായക്കടകളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുന്നു. നഗരസഭയിലെ വല്ലം, റയോണ്‍പുരം, കാഞ്ഞിരക്കാട്, കടുവാള്‍, പാറപ്പുറം, ഒന്നാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലും വെങ്ങോല പഞ്ചായത്തിലും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ആശ്രയിക്കുന്നവര്‍ നിരവധിയാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തത് ജല വിതരണത്തെ സസാരമായി ബാധിക്കുന്നു.
പഴക്കമേറിയ പൈപ്പുകള്‍ മാറ്റുന്നതിനുള്ള പദ്ധതികള്‍ വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ശുദ്ധജലം പാഴാക്കുന്നത് അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

