പഴന്തുണികളിൽ പ്രതിഷേധത്തിന്റെ കനൽ; ബിനാലെയിൽ ശ്രദ്ധാകേന്ദ്രമായി അഫ്രയുടെ പ്രദർശനം
text_fieldsകൊച്ചി: ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിനുള്ളിൽ ചരിത്രത്തിന്റെ ഭാരം മാത്രമല്ല, പഴന്തുണികളുടെയും സെറാമിക്കിന്റെയും നിശ്ശബ്ദമായ ഒരു സാന്നിധ്യം കൂടിയുണ്ട്. മ്യൂസിയം ഓഫ് ആർട് ആൻഡ് ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡച്ച് കലാകാരി അഫ്ര എസ്മയുടെ 'മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്' എന്ന പ്രദർശനം ബിനാലെയിലെ മനസ്സിൽ തങ്ങിനിൽക്കുന്ന കലാസൃഷ്ടികളിലൊന്നാണ്.
ഹേഗിലും ആംസ്റ്റർഡാമിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഫ്ര തുണിത്തരങ്ങളും വർണാഭമായ സെറാമിക്സും ഉപയോഗിച്ചാണ് തന്റെ കലാലോകം പടുത്തുയർത്തിയിരിക്കുന്നത്. ഈ വസ്തുക്കൾ കാഴ്ചക്ക് ലളിതമാണെങ്കിലും, അവ ഉള്ളിൽ വഹിക്കുന്നത് ഗൗരവമേറിയ സത്യങ്ങളാണ്. ലിംഗാധിഷ്ഠിത അതിക്രമങ്ങളുടെ, മാനസികാരോഗ്യത്തിന്റെ, അതിജീവനത്തിന്റെ കഥകൾ. ആ കല കാതടപ്പിക്കുന്ന ഒന്നല്ല, പകരം ചേർത്തുപിടിക്കലാണ്. സാമ്രാജ്യ കൊതിയന്മാരുടെ യുദ്ധവെറിയിൽ സ്വജീവിതം ഹോമിക്കപ്പെടേണ്ടിവന്ന പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികൾ അഫ്രയുടെ പ്രദർശനവേദിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു വലിയ ഇടം സൃഷ്ടിക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം.
ഹഷ്, വാരിയർ ഗാർമെന്റ്സ് എന്നീ രണ്ട് കലാസൃഷ്ടികളാണ് പ്രദർശനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. വിശാലമായ തലത്തിൽ സ്പർശനക്ഷമമായി വ്യാപിച്ചു കിടക്കുന്ന ടാപ്പസ്ട്രിയായ 'ഹഷി'ൽ ജീവജാലങ്ങളുടെ ആകൃതികളും, രസകരമായ ഷൂകളും, ഹൃദയങ്ങളും, കണ്ണുകളും എല്ലാം ചിതറിക്കിടക്കുന്നത് കലാസ്വാദകരിൽ വൈവിധ്യാനുഭവമായി മാറി.
'വാരിയർ ഗാർമെന്റ്സ്' കലാകാരിയുടെ ആദർശങ്ങളും പ്രതിഷേധങ്ങളും സന്ദേശങ്ങളായി ആവിഷ്‌കരിച്ച സാങ്കൽപ്പിക വസ്ത്രങ്ങളായിരുന്നു. പട്ടിലും ഓർഗൻസയിലും തുന്നിച്ചേർത്ത ഈ സാങ്കൽപ്പിക വസ്ത്രങ്ങൾ കലാകാരിയുടെ കോപവും പ്രതിരോധവും ഉൾക്കൊള്ളുന്ന പരിവർത്തനത്തിന്റെ ശക്തമായ ഊർജ്ജകേന്ദ്രങ്ങളാണ്. കലയിലൂടെ എസ്മ തന്റെ കലാസ്വാദകർക്കു വേണ്ടി, പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക്, അംഗീകാരവും ആശ്വാസവും നൽകുന്ന ഒരിടം സൃഷ്ടിക്കുകയാണ്. വികാരങ്ങളെ വൈയക്തികവും രാഷ്ട്രീയവുമായ ഊർജ്ജമായി പരിവർത്തിപ്പിച്ച് പ്രതിരോധവും സൗഹൃദവും എങ്ങനെയാണ് ഏകകാലത്തിൽ നിലനിൽക്കുന്നതെന്ന് ഈ ഇടങ്ങൾ കാണിച്ചു തരുന്നു.
പ്രദർശനത്തിനിടെ അഫ്ര കലാപ്രേമികളുമായി നേരിട്ട് സംവദിച്ചു. പ്രദർശന വേദിയിൽ നടന്ന ഈ സംഭാഷണങ്ങളിൽ കലയും കാഴ്ചക്കാരനും തുല്യ പങ്കാളികളായി. തുടർന്നു നടന്ന ശില്പശാലയിൽ സോക്സുകളും തുണികളും ഉപയോഗിച്ച് പാവകൾ നിർമ്മിക്കുന്നതിനൊപ്പം അതിജീവനത്തിന്റെ കഥകളും പങ്കുവെച്ചു. പിന്നീട് കലാകാരിയും ഇന്ത്യ ആർട്ട് പ്രൊജക്റ്റ് ക്യൂറേറ്ററുമായ സിമി മേരിയുടെ നേതൃത്വത്തിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശിൽപശാല നടന്നു. കുട്ടികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഇടയിൽ കലയിലൂടെ മാറ്റം കൊണ്ടുവരുന്ന സിമി മേരി, പഴന്തുണികളെ മനോഹരമായ സൃഷ്ടികളാക്കി മാറ്റുന്ന വിദ്യ പഠിപ്പിച്ചു. ഈ ശിൽപശാലകൾ ബിനാലെ വേദിയെ വെറുമൊരു കാഴ്ചയിടം എന്നതിലുപരി പങ്കുവെക്കലിന്റെയും സൗഖ്യത്തിന്റെയും ഒരിടമാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

