കൊച്ചിയിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക്; കെ.കെ. അൻസിയ ഡെപ്യൂട്ടി മേയറാകും
text_fieldsകൊച്ചി: കൊച്ചി കോർപറേഷൻ ഭരണം ഇടതുമുന്നണി ഉറപ്പിച്ചതോടെ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകാൻ തത്ത്വത്തിൽ ധാരണ. തെരെഞ്ഞടുപ്പിൽ നാല് സീറ്റ് നേടി ഇടതുമുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ സി.പി.ഐക്ക് അതിന് അവകാശമുണ്ടെന്ന് ജില്ല സെക്രട്ടറി പി. രാജു പറഞ്ഞു.
ഇക്കുറി ഡെപ്യൂട്ടി മേയർ സ്ഥാനം വനിത സംവരണമായതിനാൽ വിജയിച്ച നാലുപേരിലെ ഏക വനിതയായ കെ.കെ. അൻസിയക്ക് ആയിരിക്കും നറുക്ക് വീഴുക. ലീഗ് കോട്ടയായ മട്ടാഞ്ചേരിയിൽ നിന്നാണ് അൻസിയ വിജയിച്ചത്.
സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ലീഗ് വിമതൻ ടി.കെ. അഷ്റഫ് ഇടതുമുന്നണിക്ക് പിന്തുണ അറിയിച്ചതോടെയാണ് കൊച്ചി കോർപറേഷൻ ഭരണം എൽ.ഡി.എഫ് നേടുമെന്ന് ഉറപ്പായത്.
നാല് വിമതരിൽ പനയപ്പിള്ളി ഡിവിഷനിൽനിന്ന് വിജയിച്ച ജെ. സനിൽമോനും ഇടതുമുന്നണിക്ക് പിന്തുണ അറിയിച്ചതായാണ് വിവരം. എന്നാൽ, മുണ്ടംവേലിയിൽനിന്ന് കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
മാനാശ്ശേരിയിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കെ.പി. ആൻറണി ആരെയും പിന്തുണക്കാതെ മാറി നിൽക്കുമെന്നാണ് പറയുന്നത്. 34 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. രണ്ട് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ അംഗബലം 36 ആകും. യു.ഡി.എഫിന് നിലവിൽ 31 സീറ്റാണുള്ളത്. ബി.ജെ.പിക്ക് അഞ്ച് സീറ്റുണ്ട്. 33 ാം ഡിവിഷനായ എളമക്കര നോർത്തിൽനിന്ന് വിജയിച്ച എം. അനിൽകുമാർ മേയറാകും.
എൽ.ഡി.എഫിന് പിന്തുണയറിയിച്ചെത്തിയ ടി.കെ. അഷ്റഫ് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാകും. ഡിസംബർ 21 നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. മേയർമാരുടേത് 28 നും നടക്കും. സ്ഥിരംസമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പിന്നീടാവും ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.