കിഴക്കമ്പലം-പട്ടിമറ്റം റോഡ്, മഴ പെയ്താൽ ചളി, വെയിലായാൽ പൊടി
text_fieldsകിഴക്കമ്പലം: രണ്ടുദിവസം വെയിൽ കണ്ടതോടെ കിഴക്കമ്പലം-പട്ടിമറ്റം റോഡിൽ പൊടിപൂരം. വളരെ നാളത്തെ പ്രതിഷേധത്തിനൊടുവിൽ ഒരാഴ്ച മുമ്പ് റോഡിലെ കുഴിയടക്കാൻ മെറ്റൽ ഇട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതേതുടർന്ന് രണ്ടു ദിവസം വെയിൽവന്നതോടെ റോഡിൽ പൊടിയുടെ പൂരമാണ്. ഇതിനു പുറമെ മെറ്റൽ ഇളകി റോഡിലാകെ വ്യാപിച്ചു. ഇത് ഇരുചക്ര വാഹന യാത്രകർക്കും കാൽനടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മഴയായാൽ ചളിയും വെയിലായാൽ പൊടിയും മൂലം വലിയ യാത്ര ദുരിതമാണ് അനുഭവിക്കുന്നത്.
10 വർഷമായി ഈ ദുരിതം പേറുകയാണെന്ന് റോഡിന് ചേർന്ന് താമസിക്കുന്നവർ പറയുന്നത്. നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടും റോഡ് നിർമാണം പ്രഹസനമാകുകയാണ്.
രണ്ടുദിവസമായി മഴക്ക് ചെറിയ ശമനം ഉണ്ടാകുകയും ചെയ്തെങ്കിലും നിർമാണം ഇഴയുകയാണ്. കിഴക്കമ്പലം മുതൽ പട്ടിമറ്റം വരെയുള്ള റോഡിന് 1.34 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്.
ഒരു മാസം മുമ്പ് ടാർ ചെയ്ത പട്ടിമറ്റം-നെല്ലാട് റോഡിൽ നെല്ലാട് ഭാഗത്ത് വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. കോടതി വിധിയെത്തുടർന്ന് ഈ റോഡിന് 2.34 കോടിയാണ് അനുവദിച്ചിരുന്നത്. ഈ റോഡിന്റെ പല ഭാഗത്തും കുഴി രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇതിനിടയാണ് കിഴക്കമ്പലം - പട്ടിമറ്റം റോഡ് കൂടി നിർമാണം പൂർത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.
ഇതോടെ രണ്ട് റോഡും ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

