നിയമസഭ തെരഞ്ഞെടുപ്പ്; മന്ത്രി മണ്ഡലത്തിൽ ചൂടേറിയ മത്സരം
text_fieldsകളമശ്ശേരി: വ്യവസായ തലസ്ഥാനം, കൊച്ചിൻ യൂനിവേഴ്സിറ്റി ഉൾപ്പെട്ട വിദ്യാഭ്യാസ ഹബ്ബ്, കിൻഫ്രാ ഹൈടെക് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, മെഡിക്കൽ കോളജ്, കാൻസർ റിസർച്ച് കേന്ദ്രം, രണ്ട് പ്രധാന നഗരസഭകളും, നാല് പഞ്ചായത്തുകളും എന്നിവ ഉൾപ്പെട്ട, പെരിയാറും മെട്രോയും കടന്നുപോകുന്ന ശ്രദ്ധേയ മണ്ഡലമായ കളമശ്ശേരിയിൽ ഇക്കുറി മത്സരത്തിന് ചൂടേറും. ആലുവ, വടക്കേകര, പറവൂർ മണ്ഡലങ്ങളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി 2008ൽ രൂപവത്കരിച്ച മണ്ഡലത്തിൽ 2011ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. ചന്ദ്രൻ പിള്ളയെ 7789 വോട്ടിന് പരാജയപ്പെടുത്തി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചത്. 2016ൽ മുൻ എം.എൽ.സി പി.എമ്മിലെ എ.എം യൂസഫിനെ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തി. 2021ൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ മുസ്‍ലിം ലീഗിലെ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും സി.പി.എമ്മിലെ പി. രാജീവും തമ്മിലായിരുന്നു മത്സരം. കന്നി അങ്കത്തിൽ 15,336 വോട്ടിന് ഗഫൂറിനെ പരാജയപ്പെടുത്തി രാജീവ് മണ്ഡലം പിടിച്ചെടുത്തു.
2024ൽ പിന്നാലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലത്തിൽ ആധിപത്യം നിലനിർത്തി. അവർക്ക് 2019 ലേതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞു. പി. രാജീവിന്റെ സ്വന്തം ബൂത്തിൽ വരെ ഹൈബി ഈഡൻ ഇരട്ടി വോട്ട് നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് നഗരസഭകളും നാല് പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം കൈവരിക്കാനായി. ഏലൂർ നഗരസഭ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിർത്തിയത്.
30 വർഷം ഇടതുമുന്നണി കൈവശം വെച്ചിരുന്ന ആലങ്ങാട് പഞ്ചായത്തിൽ 24ൽ 18 സീറ്റും പത്തുവർഷം എൽ.ഡി.എഫ് ഭരിച്ച കരുമാലൂരിൽ 22ൽ 13 സീറ്റും കുന്നുകരയിൽ 16ൽ ഒമ്പതും കടുങ്ങല്ലൂരിൽ 24ൽ 14ഉം കളമശ്ശേരി നഗരസഭയിൽ 46ൽ 30ഉം സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഏലൂർ നഗരസഭയിൽ 32ൽ 15 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. 12 ഇടത്ത് യു.ഡി.എഫ് ബാക്കി ഇടങ്ങളിൽ ബി.ജെ.പിയും. എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി. രാജീവ് രണ്ടാം ഊഴത്തിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തിലും മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിൽ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയിലും ഊന്നിയാണ് യു.ഡി.എഫ് പ്രചാരണം. നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിന്‍റെ എം.പി. ബിനുവും രംഗത്തുണ്ട്.
പി. രാജീവ് (എൽ.ഡി.എഫ്)
സിറ്റിങ് എം.എൽ.എയും നിലവിലെ മന്ത്രിസഭയിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രിയുമായ പി. രാജീവ്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി മുൻ ചീഫ് എഡിറ്ററുമാണ്. 2015ലും 2018ലും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2009 മുതൽ 2015 വരെ രാജ്യസഭാംഗം. സ്വദേശം തൃശൂർ മേലഡൂർ. ദീർഘകാലമായി കളമശ്ശേരിയിൽ താമസം. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധയുടെയും മകൻ. ഭാര്യ: വാണി കേസരി (കുസാറ്റ്).
അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ (യു.ഡി.എഫ്)
ആലങ്ങാട് കൊങ്ങോർപ്പിള്ളിയിൽ മുൻ പൊതുമരാമത്ത് മന്ത്രി അന്തരിച്ച വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മകൻ. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി. 2000ൽ കേരള ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. നിലവിൽ കൊച്ചിയിൽ നിയമ സ്ഥാപനം നടത്തിവരുന്നു. എം.എസ്.എഫ് വഴി പൊതു പ്രവർത്തനത്തിലേക്ക്. യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡന്റാണ്. നിലവിൽ മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി.
എം.പി. ബിനു (എൻ.ഡി.എ)
കൊടുങ്ങല്ലൂരിൽ ചിറ്റാറ്റുകര നീണ്ടൂർ മാടത്തിങ്കൽ പുഷ്കരൻ-സതി ദമ്പതികളുടെ മകൻ. ആർ.എസ്.എസ്, വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. 13 വർഷമായി എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം, നിലവിൽ ബി.ഡി.ജെ.എസ് നോർത്ത് ജില്ല പ്രസിഡന്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂത്തകുന്നം ജില്ല പഞ്ചായത്തിൽ മത്സരിച്ചു. ഭാര്യ: ജിബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

