സംയുക്ത പരിശോധന; പെരുമ്പാവൂരില്‍ വ്യാപക ലഹരിവേട്ട
text_fieldsനഗരസഭയുടെ നേതൃത്വത്തില്‍ പൊലീസും എക്‌സൈസും ജനപ്രതിനിധികളും സംയുക്തമായി പെരുമ്പാവൂർ പ്രൈവറ്റ് സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു
പെരുമ്പാവൂര്‍: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ പൊലീസും എക്‌സൈസും ജനപ്രതിനിധികളും സംയുക്തമായി നഗരത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, പി.പി റോഡ്, ഇ.വി.എം തിയറ്റര്‍ റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വിപണിയില്‍ നിരോധിച്ച ലഹരി ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു.
പരിശോധന നടക്കുന്ന വിവരമറിഞ്ഞ് അനധികൃതമായി പുകയില ഉൽപന്നങ്ങള്‍ വിൽപന നടത്തുന്ന ചില കച്ചവട സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങി. ഈ സ്ഥാപനങ്ങള്‍ അധികൃതര്‍ തുറന്നുപരിശോധിച്ച് നിരോധിത പുകയില ഉൽപന്നങ്ങള്‍ കണ്ടെത്തി. മൊബൈല്‍ ഷോപ്പിന് അനുവദിച്ച മുറിയില്‍ മുറുക്കാന്‍ കടയും ബാര്‍ബർഷോപ്പിന് അനുവദിച്ച മുറിയില്‍ അടുക്കളയും പ്രവര്‍ത്തിക്കുന്നതുൾപ്പെടെ അനധികൃതർ കണ്ടെത്തി. സ്റ്റേഷനറി കടയില്‍നിന്ന് ലഹരി ഉൽപന്നങ്ങള്‍ കണ്ടെടുത്തു. ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു.
വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുന്നതിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് സ്ഥലത്തെത്തിയ മനോജ് മൂത്തേടന്‍ എം.എല്‍.എ പറഞ്ഞു. നഗരസഭ അധ്യക്ഷ കെ.എന്‍. സംഗീത, വൈസ് ചെയര്‍മാന്‍ ബിജുജോണ്‍ ജേക്കബ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അനിത പ്രകാശ്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ഷറഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുഹറ മുഹമ്മദ്, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഗദ്ദാഫി, എം.ഇ. നജീബ്, ഷാജി കുന്നത്തന്‍, പി.എ. കാസിം, ഹയറുന്നിസ നസീര്‍, ജെസി എജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

