അതിജീവനം ആവശ്യം; കായലിൽ മനുഷ്യ ബണ്ടൊരുക്കി താന്തോണി തുരുത്തുകാർ
text_fieldsകൊച്ചി: അനുമതി ലഭിച്ചിട്ടും ഔട്ടർ ബണ്ട് നിർമാണം ആരംഭിക്കാത്തതിനെതിരെ കായലിൽ മനുഷ്യ ബണ്ടൊരുക്കി താന്തോണി തുരുത്തുകാർ. സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പടെ നിരവധി ആളുകൾ താന്തോണിത്തുരുത്ത് മുതൽ ക്യൂൻസ് വാക്വേ കടവ് വരെ വെള്ളത്തിലിറങ്ങിനിന്നാണ് മനുഷ്യ ബണ്ടൊരുക്കിയത്.
തുരുത്ത് നിവാസികളുടെ കൂട്ടായ്മയാണ് അതിജീവനത്തിനായി വ്യത്യസ്തമായ സമരരീതി ആവിഷ്കരിച്ചത്. 2014ലാണ് ഔട്ടർ ബണ്ട് നിർമാണത്തിനും റോഡ് നിർമാണത്തിനും സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിച്ചത്. അനുമതി ലഭിച്ച് ഏഴുവർഷം പിന്നിട്ടിട്ടും ഇനിയും നടപടി ആരംഭിച്ചിട്ടില്ല. ചെറിയ വേലിയേറ്റത്തിൽപോലും വീടുകളിലും പറമ്പുകളിലും വെള്ളംകയറുന്ന അവസ്ഥയാണ്.
കോർപറേഷൻ പരിധിയിലാണെങ്കിലും വികസനത്തിന് പുറത്താണ് എന്നും താന്തോണിത്തുരുത്ത്. കായൽ തുരുത്തിൽ താമസിക്കുന്ന 63 കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതം അനുഭവിക്കുന്നത്.
നിരവധി തവണ പലർക്കും പരാതി നൽകുകയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടും ഒരു നടപടിയുണ്ടായിട്ടില്ല. വേലിയേറ്റ സമയത്തും മഴക്കാലത്തും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ് താന്തോണിത്തുരുത്തുകാർ.
ഈ ദുരിതത്തിന് പരിഹാരമായാണ് ഔട്ടർ ബണ്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, സാങ്കേതികാനുമതി ലഭ്യമാകാത്തത് മൂലം പദ്ധതി പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.