ചങ്ങലംപരണ്ടയില്നിന്ന് അസ്ഥികോശ പുനരുജ്ജീവന താങ്ങ് വികസിപ്പിച്ച് കുസാറ്റ് ഗവേഷകസംഘം
text_fieldsകൊച്ചി: വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനര്‍നിര്‍മാണത്തിന് ജൈവനാരുകൾ ഉപയോഗിച്ചുള്ള താങ്ങ് വികസിപ്പിച്ച് കുസാറ്റ് ഗവേഷണ സംഘം. ഔഷധസസ്യമായ ചങ്ങലംപരണ്ടയുടെ നാരുകള്‍ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്.
അസ്ഥികള്‍ക്കുണ്ടാവുന്ന ഒടിവുകള്‍, ചതവുകള്‍, ആഘാതങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക് ചങ്ങലംപരണ്ടയുടെ തണ്ടില്‍നിന്നുള്ള നീര് വളരെ ഫലപ്രദമാണെന്ന ആയുർവേദ അറിവിനെ പിന്തുടര്ന്നാണ് ഗവേഷണസംഘം കണ്ടുപിടിത്തത്തിലേക്കെത്തിയത്. ചങ്ങലംപരണ്ടയില്‍ വേര്‍തിരിക്കപ്പെട്ട നാരുകളുടെ ഔഷധമൂല്യത്തെക്കുറിച്ച ഗവേഷണങ്ങള്‍ ആദ്യമായി കുസാറ്റിലാണ് നടക്കുന്നത്. ഈ നാരുകളുടെ സവിശേഷ ഔഷധഗുണം ഉപയോഗപ്പെടുത്തി അസ്ഥികളുടെ ചികിത്സക്ക് ശരീരത്തില്‍ ലയിച്ചുചേരുന്ന താങ്ങ് വികസിപ്പിച്ചെടുക്കുന്നതില്‍ കുസാറ്റ് ഗവേഷകസംഘം വിജയം കണ്ടു. കുസാറ്റ് പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി വകുപ്പിലെ ഡോ. ജി.എസ്. ഷൈലജയുടെ നേതൃത്വത്തില്‍ പ്രസീത ആര്. നായര്‍, ഡോ. എസ്. ശ്രീജ എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് നേട്ടത്തിന് പിന്നില്‍.
കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഈ നാരുകളുടെ സ്വതസിദ്ധ കഴിവ് അസ്ഥികോശങ്ങളില്‍ പരീക്ഷിക്കുകയെന്നതായിരുന്നു ഗവേഷണത്തിെൻറ ആദ്യഘട്ടം. പിന്നീട് ഈ നാരുകളെ നന്നായി പൊടിച്ച് ശരീരത്തിന് ഹാനികരമല്ലാത്തതും ആഗിരണം ചെയ്യാന്‍ സാധിക്കുന്നതുമായ പോളികാ പ്രോലാക്ടോ എന്ന ജൈവപോളിമറുമായി സംയോജിപ്പിച്ച് സ്കഫോള്‍ഡ് ഉണ്ടാക്കി പഠനവിധേയമാക്കി. ഈ മിശ്രിതത്തെ സാവധാനം ശരീരത്തില്‍ ലയിപ്പിക്കാന്‍ കഴിഞ്ഞു. ഇതിെൻറ മൈക്രോപൊറോസിറ്റി പ്രോട്ടീനുകളുടെയും മറ്റ് അവശ്യഘടകങ്ങളുടെയും പ്രവേശനത്തിനുള്ള സുഗമ പാതയൊരുക്കുകയും ഒപ്പം അസ്ഥികോശങ്ങളുടെ വ്യാപനത്തിനും വര്‍ധനക്കും വഴിയൊരുക്കുന്നതായും വളരെ നേരെത്തയുള്ള ധാതുരൂപവത്കരണത്തില് സഹായിക്കുന്നതായും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.