പാചകവാതക മസ്റ്ററിങ്: ഉപഭോക്താക്കൾ വലയുന്നു
text_fieldsമട്ടാഞ്ചേരി: പാചക വാതക ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ മസ്റ്ററിങ് സംവിധാനം പ്രായമേറിയവർക്ക് ദുരിതമായി മാറുന്നു. തിങ്കളാഴ്ച മുണ്ടംവേലിയിൽ മസ്റ്ററിങ് കഴിഞ്ഞ് ഇറങ്ങിയ 68കാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 60 വയസിന് മുകളിലുള്ള നിരവധി വയോജനങ്ങളുടെ പേരിൽ പാചക വാതക കണക്ഷനുണ്ട്. ഇവരാണ് മസ്റ്ററിങ് നടത്തുന്നതിനായി കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
പശ്ചിമകൊച്ചി മേഖലയിൽ വാടകക്കും പണയത്തിനുമായി താമസിക്കുന്ന സാധാരണക്കാരാണ് ഏറെയും. 11 മാസം കഴിയുമ്പോൾ വീട് ഒഴിഞ്ഞു കൊടുത്ത് മറ്റൊരു വീട് കണ്ടെത്തേണ്ട ഗതികേടിലുള്ളവരാണ് ഏറെയും. ഇപ്രകാരം വീടുകൾ മാറേണ്ടി വരുന്നവരായതിനാൽ പലരുടേയും ഗ്യാസ് ഏജൻസികൾ വീടുകളിൽ നിന്ന് വളരെ അകലെയുമായിരിക്കും. പല ഏജൻസികൾക്ക് മുന്നിലും മസ്റ്ററിങിനായി നീണ്ട വരിയാണ് കാണപ്പെട്ടുന്നത്. ഓട്ടോറിക്ഷക്കും മറ്റും വലിയ തുക ചിലവഴിച്ച് എത്തുമ്പോൾ ആളുകളുടെ നീണ്ട നിര കാരണം കാത്തിരുന്ന് മസ്റ്ററിങ് ചെയ്യാൻ കഴിയാതെ മടങ്ങുന്ന സാഹചര്യമുണ്ട്. ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള ഏജൻസികളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കൂടുതൽ. ഓൺലൈനായി മസ്റ്ററിങ് നടത്താമെങ്കിലും ഇത് എല്ലാവർക്കും അറിയാവുന്ന സാഹചര്യമല്ല.
60 വയസ് പിന്നിട്ടവരെ വീടുകളിൽ എത്തി മസ്റ്ററിങ് നടത്താനുള്ള സംവിധാനം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇവർക്കായി ഓരോ മേഖലയിലും പ്രത്യേക ക്യാമ്പുകൾ നടത്തുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. കൗൺസിലർമാർ മുൻകൈ എടുത്ത് ഓരോ ഡിവിഷനുകൾ കേന്ദ്രീകരിച്ച് അതാത് പാചക വാതക ഏജൻസികളുടെ നേതൃത്വത്തിൽ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.