എൽ.പി സ്കൂളിലെ അലങ്കാര മത്സ്യങ്ങൾ മോഷണം പോയി
text_fieldsചെങ്ങമനാട്: ഗവ. ഹൈസ്കൂളിൽ വാതിലുകൾ ചവിട്ടിത്തകർത്ത് മോഷണ ശ്രമം. എൽ.പി സ്കൂളിൽനിന്ന് അലങ്കാര മത്സ്യങ്ങൾ മോഷണം പോയി. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. സ്ട്രീം ലാബ്, കമ്പ്യൂട്ടർ ലാബ്, രണ്ട് ക്ലാസ് മുറികളുടെ വാതിലുകളും തുറന്നിട്ട നിലയിലായിരുന്നു. ലൈറ്റ് സംവിധാനങ്ങളും കേട് വരുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്യൂൺ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എച്ച്.എം പ്രകാശനെയും പി.ടി.എ പ്രസിഡന്റ് അബ്ദുസ്സമദിനെയും അറിയിച്ചു. പരിശോധനയിൽ വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. ഏതാനും മാസം മുമ്പ് പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളുടെ വാതിലുകൾ കേട് വരുത്തുകയും ലൈറ്റിന്റെ സ്വിച്ചുകളും വയറുകളും അഴിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഹെഡ്മാസ്റ്റർ ചെങ്ങമനാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി. അതിന് ശേഷം വൈകുന്നേരത്തോടെ തകർത്ത വാതിലുകളുടെ കേടുപാടുകൾ തീർത്തു.
അതിനിടെ ഹൈസ്കൂളിൽ നടന്ന മോഷണവിവരം അറിഞ്ഞ് സമീപത്തുള്ള ചെങ്ങമനാട് ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. രജനി സ്കൂളിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ 15നും 17നുമടിയിൽ പ്രായമുള്ള രണ്ട് കുട്ടികൾ ബക്കറ്റുമായെത്തി തൊപ്പികൊണ്ട് മുഖം മറച്ച് സ്കൂളിലെ മത്സ്യം വളർത്തുന്ന ടാങ്കിൽനിന്ന് വെള്ളം കോരിക്കളഞ്ഞ് അലങ്കാര മത്സ്യങ്ങൾ പൂർണമായും മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങൾക്ക് വെയിലേൽക്കാതിരിക്കാൻ കെട്ടിയിരുന്ന നെറ്റ് കീറിയെടുത്ത ശേഷം നെറ്റ് ഉപയോഗിച്ചും മത്സ്യങ്ങളെ പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.40 ഓടെയാണ് മോഷണം നടന്നത്. മാസങ്ങൾക്ക് മുമ്പ് അലങ്കാര മത്സ്യം മോഷണം പോയതിനെത്തുടർന്ന് പുതിയ മത്സ്യങ്ങൾ വാങ്ങിയാണ് ടാങ്കിൽ നിക്ഷേപിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.