ആലുവക്ക് അനുവദിച്ച കുടുംബകോടതിയുടെ സുഗമമായ പ്രവർത്തനത്തിന് കൂടുതൽ തസ്തികകൾ സൃഷ്ടിക്കും
text_fieldsആലുവ: ആലുവക്ക് അനുവദിച്ച കുടുംബകോടതിയുടെ സുഗമമായ പ്രവർത്തനത്തിന് കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. ഇതിൻറെ ഭാഗമായി 21 തസ്തികകൾ സൃഷ്ടിക്കുന്നതിന് മന്ത്രി സഭായോഗം അനുമതി നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ധനകാര്യ ബില്ലുകളുടെ ചർച്ച വേളയിൽ ഈ വിഷയം എം.എൽ.എ നിയമസഭയിൽ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ആലുവ കോടതിയിലെ അഭിഭാഷകരുടേയും കുടുംബ കോടതികളിൽ കേസുകൾ നടത്തുന്ന കക്ഷികളുടേയും നിരന്തരമായ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നിലവിൽ ആലുവക്കാരുടെ കേസുകൾ എറണാകുളം കുടുംബകോടതിയാണ് കൈകാര്യം ചെയ്യുന്നത്. സർക്കാരിൻറെ അംഗീകാരം ലഭിച്ചതോടെ കുടുംബകോടതിയുടെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. കുടുംബ കോടതിയുടെ പ്രവർത്തനത്തിന് തസ്തികകൾ അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിനും, നിയമകാര്യ മന്ത്രി പി.രാജീവിനും നന്ദി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.