പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയ മധ്യവയസ്കൻ പിടിയിൽ
text_fieldsആലുവ: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പറവൂർ പട്ടണം കുഞ്ഞി ലോനപ്പറമ്പിൽ മഹേഷാണ് (47) ആലുവ പൊലീസിന്റെ പിടിയിലായത്. സി.ഐ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. വൈക്കം സ്വദേശിനിയായ വീട്ടമ്മക്കാണ് പണം നഷ്ടപ്പെട്ടത്.
പ്രതിയും വീട്ടമ്മയും ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. വീട് വെക്കാൻ നാല് ലക്ഷം രൂപയും ചികിത്സക്ക് ഒരു ലക്ഷം രൂപയും ചാരിറ്റി പ്രവർത്തനം വഴി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന്റെ പ്രോസസിങ് ഫീസായി വീട്ടമ്മയുടെ സുഹൃത്തിൽ നിന്ന് 43,000 രൂപ നേരിട്ടും 3,300 രൂപ ഗൂഗിൾ പേ വഴിയും ഇയാൾ കൈക്കലാക്കി. പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയവയും ഇയാൾ വാങ്ങിയെടുത്തു. ആലുവ റെയിൽവേ സ്റ്റേഷന് പുറത്ത് വെച്ചാണ് പൈസയും രേഖയും കൈമാറിയത്.
പണം ലഭിക്കാതെ വന്നപ്പോൾ വീട്ടമ്മ നൽകിയ തുകയും, രേഖകളും ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ക്വട്ടേഷൻ സംഘം കൂടെയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ വീട്ടമ്മ പൊലീസിൽ പരാതി നൽകി. തുടർ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്.ഐ നന്ദകുമാർ, എ.എസ്.ഐമാരായ നൗഷാദ്, ഹിൽമത്ത്, നവാബ്, സി.പി.ഒ നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

