ഹീമോഫീലിയ സെന്റർ ഒമ്പതാം വയസ്സിലേക്ക്
text_fieldsആലുവ: അന്തർദേശീയ അംഗീകാരങ്ങളോടെ ആലുവ ഹീമോഫീലിയ സെന്റർ ഒമ്പതാം വയസ്സിലേക്ക്. സംസ്ഥാനത്തെ സർക്കാർതലത്തിലെ ആദ്യത്തെ ഹീമോഫീലിയ ട്രീറ്റ്മെൻറ് സെന്ററിന് ഞായറാഴ്ച എട്ട് വയസ്സ് പൂർത്തിയാകും.
2014 ഫെബ്രുവരി 20 നാണ് ആരംഭിച്ചത്. സെന്റർ സംസ്ഥാനത്തെ നിരവധി രോഗികളുടെ ആശ്രയമാണ്. ഡോ. വിജയകുമാറാണ് സെന്ററിന് നേതൃത്വം നൽകുന്നത്. 1124 രോഗികളാണ് ഇവിടെ ചികിത്സക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രോഗനിർണയം, ഒ.പി/ഐ.പി പരിചരണം, ഫിസിയോതെറപ്പി, കൗൺസലിങ്, വൊക്കേഷനൽ റിഹാബിലിറ്റേഷൻ എന്നിവ ഒരുകുടക്കീഴിൽ ഒരുക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണിത്. ആലുവ സെന്റർ മികച്ച രീതിയിൽ മുന്നോട്ട് പോയതോടെ സംസ്ഥാന സർക്കാർ എല്ലാ ജില്ല ആശുപത്രികളിലും തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ഹീമോഫീലിയ രോഗികൾക്ക് ഡേകെയർ ചികിത്സസൗകര്യം ഒരുക്കിയിട്ടുണ്ട്. വാർഷികത്തോട് അനുബന്ധിച്ച് 18 വയസ്സിന് മുകളിലുള്ള, അംഗവൈകല്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ഹീമോഫീലിയ രോഗികൾക്ക് രക്തസ്രാവം ഇല്ലാതാക്കാനുള്ള ചികിത്സ നൽകും.
ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ചികിത്സ നൽകുക. കുത്തിവെപ്പ് എടുക്കാൻ ഞരമ്പ് കിട്ടാൻ ബുദ്ധിമുട്ടുള്ള മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എമിസ്യുമാബ് ചികിത്സ ലഭ്യമാക്കും. ഒരു കുത്തിവെപ്പിന് 60,000 രൂപ വിലവരുന്ന ഈ കുത്തിവെപ്പ് ആഴ്ചയിൽ ഒന്നുവീതമാണ് തെരഞ്ഞെടുക്കപ്പെടുന്ന ആറുകുട്ടികൾക്ക് ലഭ്യമാക്കുക. ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.