ആലുവ: സിനിമ അസോസിയേറ്റ് എഡിറ്ററായ ഗില്ലി അലയുകയാണ് പ്രിയപ്പെട്ട മാവു പൂച്ചയെ തേടി. കലൂരിൽ താമസിക്കുന്ന ഗില്ലിയുടെ വളർത്തു പൂച്ചയായ മാവുവിനെ നവംബർ 25 മുതലാണ് കാണാതായത്. ഇതേ തുടർന്നാണ് തിരക്കേറിയ ജോലിയെല്ലാം മാറ്റി വച്ച് കാറിൽ പൂച്ചയെ തേടി നടക്കുന്നത്.
നവംബർ 24 ന് ജോലിയുടെ ഭാഗമായി ബംഗളൂരുവിലേക്ക് പോയപ്പോൾ മാവുവിനേയും മറ്റൊരു പൂച്ചയായ നയനേയും തോട്ടക്കാട്ടുകരയിലുള്ള അനിമൽ ബോർഡിങ്ങിലാക്കുകയായിരുന്നു. എന്നാൽ, പിറ്റേ ദിവസം തീറ്റ കൊടുക്കാൻ കൂടു തുറന്നപ്പോൾ മാവു ചാടി പോവുകയായിരുന്നെന്നാണ് ഇവിടത്തെ ജീവനക്കാർ ഗില്ലിയെ അറിയിച്ചത്.
ഇതേ തുടർന്ന് ഗില്ലിയുടെ സുഹൃത്തുക്കൾ രണ്ട് ദിവസം തോട്ടക്കാട്ടുകരയിലും പരിസരങ്ങളിലും പൂച്ചയെ അന്വേഷിച്ച് നടന്നെങ്കിലും രക്ഷയുണ്ടായില്ല. ഇതേ തുടർന്ന് ജോലി തിരക്കെല്ലാം മാറ്റി വെച്ച് ഗില്ലി തന്നെ പൂച്ചയെ തേടുകയായിരുന്നു.
നാടൻ ഇനത്തിലുള്ള വെള്ള ആൺ പൂച്ചയുടെ തലയിലും വാലിലും ബ്രൗൺ നിറത്തിൽ പുള്ളികളുണ്ട്. കഴുത്തിൽ പച്ച ബെൽറ്റുമുണ്ട്. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്ററുകളും കാർഡുകളും പല ഭാഗങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.