പെരിയാർ തീരം പിടിച്ചടക്കാൻ കളത്തിലിറങ്ങി എ.എം. ആരിഫ്
text_fieldsഎ.എം. ആരിഫ്
ആലുവ: കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ആലുവ പിടിച്ചടക്കാൻ ശക്തനായ സ്ഥാനാർഥിയെ ഇറക്കി സി.പി.എം. ഗൗരിയമ്മയെ തളച്ച, ആലപ്പുഴയുടെ ശക്തനായ കമ്യൂണിസ്റ്റ് എ.എം. ആരിഫിനെയാണ് പാർട്ടി രംഗത്തിറക്കിയത്. മുൻകാല തെരഞ്ഞെടുപ്പുകളിൽ കഴിവ് തെളിയിച്ച ആരിഫിന് പെരിയാർ തീരം പിടിച്ചടക്കാനാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്. എന്നാൽ, ആലുവയിൽ ചെങ്കൊടി പാറിക്കൽ അത്ര എളുപ്പമല്ല. അപൂർവമായി മാത്രമേ ഇവിടെ ഇടതിന് വിജയം നേടാനായിട്ടുള്ളൂ. പതിറ്റാണ്ടുകളായി കെ. മുഹമ്മദാലി വിജയിച്ചുവന്ന ആലുവയിൽ 2006ലാണ് സി.പി.എമ്മിലെ എ.എം. യൂസഫ് വിജയിച്ചത്.
കോൺഗ്രസിനകത്തെ കാലുവാരലാണ് അന്ന് യു.ഡി.എഫിന്റെ വീഴ്ചക്ക് ഇടവരുത്തിയത്. എന്നാൽ, ജനകീയനായ എം.എൽ.എ എന്ന നിലയിൽ തിളങ്ങിയിട്ടുപോലും 2011ൽ കന്നിയങ്കത്തിനിറങ്ങിയ അൻവർ സാദത്തിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ച അൻവർ സാദത്ത് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർഥിയെന്നാണ് അറിയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ മജീദിന്‍റെയും നഫീസയുടെയും മൂന്ന് മക്കളിൽ മൂത്ത മകനായി ആലപ്പുഴയിലാണ് ആരിഫിന്റെ ജനനം. ആലപ്പുഴ വൈ.എം.എം.എ, ലിയോതേർട്ടീന്ത്, കുത്തിയതോട് ഇ.സി.ഇ.കെ യൂനിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് പ്രീഡിഗ്രിയും, ചേർത്തല എസ്.എൻ കോളജിൽനിന്ന് ബി.എസ്.സി സുവോളജിയിൽ ഉയർന്ന മാർക്കോടെ ബിരുദവും തിരുവനന്തപുരം ലോ കോളജിൽനിന്ന് എൽഎൽ.ബിയും നേടി. ചേർത്തല കോടതിയിലെ അഭിഭാഷകനായി 1992ൽ പ്രാക്ടിസ് ആരംഭിച്ചു.
1982ൽ എസ്.എഫ്.ഐ ചേർത്തല ടൗൺ കമ്മിറ്റിയിലൂടെ സംഘടന പ്രവർത്തനത്തിന് തുടക്കംകുറിച്ചു. ലോ കോളജിൽ ഒന്നാം വർഷം എൽ.എൽ.ബിക്ക് പഠിക്കുമ്പോഴാണ് അരൂക്കുറ്റി ഡിവിഷനിൽനിന്ന് ആദ്യമായി രൂപംകൊണ്ട ജില്ല കൗൺസിലിലേക്ക് 3500 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പ്രമുഖ കോൺഗ്രസ് നേതാവിനെ പരാജയപ്പെടുത്തി പാർലമെന്ററി പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തിലും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തനമികവ് തെളിയിച്ചു. 1996 മുതൽ സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായും, 2025 മുതൽ ജില്ല സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചുവരുന്നു. സി.പി.എം ഏരിയ സെക്രട്ടറിയായിരിക്കെ മുത്തങ്ങ സമരത്തെ തുടർന്ന് ഭീകരമായ പൊലീസ് മർദനം നേരിട്ട ആരിഫിന് തലനാരിഴക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. 50 വർഷമായി അരൂരിനെ നയിച്ച, കേരളത്തിലെ ജ്വലിക്കുന്ന ധീരവനിത കെ.ആർ. ഗൗരിയമ്മയെ 2006ൽ 4528 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലേക്കുള്ള കന്നിവിജയം നേടി.
2011ൽ വീണ്ടും അരൂരിൽനിന്ന് 16,800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടർന്ന് മൂന്നാം തവണയും 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.എൽ.എയായി. എം.എൽ.എയായിരിക്കെ പാർലമെന്റിലേക്ക് മത്സരിച്ച 20 അംഗങ്ങളിൽ എൽ.ഡി.എഫിൽനിന്ന് ഒരാളായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർത്തിയ ശക്തമായ വർഗീയ ധ്രുവീകരണത്തിനിടയിൽ ആദ്യമായി പരാജയം നേരിട്ടു. നിലവിൽ സി.പി.എം ചേർത്തല അസംബ്ലി മണ്ഡലം സെക്രട്ടറി, ചേർത്തല ബാർ അസോസിയേഷൻ അംഗം, നോൺ ബാങ്കിങ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ലേഖനങ്ങളും കവിതകളും എഴുതുന്ന സാഹിത്യകാരനും ഉജ്ജ്വല വാഗ്മിയുമാണ്. മമ്മൂട്ടി ആമുഖം എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എന്റെ തിരഞ്ഞെടുത്ത നിയമസഭ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും', സീതാറാം യെച്ചൂരി ആമുഖം എഴുതി ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘കനൽ’ എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണ്.
ഇന്ത്യയിലെ മികച്ച എം.എൽ.എക്കുള്ള ‘കശ്മീർ ടു കേരള ഫൗണ്ടേഷൻ’ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടി. പാർലമെന്റിൽ 113 പ്രസംഗങ്ങൾ നടത്തി മികച്ച പാർലമെന്റേറിയനായി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയ ഏക മലയാളി എം.പി കൂടിയാണ്. എൽ.ഡി.എഫ് നിയോഗമനുസരിച്ച് ‘ആലുവയുടെ ഐശ്വര്യം’ സൃഷ്ടിക്കാനുള്ള പദ്ധതികളുമായി പുന്നപ്ര-വയലാറിന്റെ മണ്ണിൽനിന്ന് ആലുവയിൽ വികസന കൊടുങ്കാറ്റ് സൃഷ്ടിക്കാനാണ് ആരിഫ് ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

