കൊച്ചി കാൻസർ സെന്റർ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
text_fieldsമുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി കാൻസർ റിസർച് സെന്റർ
ആലങ്ങാട്: കൊച്ചി കാൻസർ ആൻഡ് റിസർച്ച് സെന്റർ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. കിഫ്ബിയുടെ സഹായത്തോടെ 466 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തിയാക്കിയത്. അത്യാധുനിക ഉപകരണങ്ങളടക്കം സജ്ജമാക്കിയിട്ടുണ്ട്. മധ്യകേരളത്തിലെ അർബുദ രോഗബാധിതരുടെ ആശ്രയ കേന്ദ്രമായി ഇത് മാറും. ജീവനക്കാരുടെ കാര്യത്തിൽ ആവശ്യമായ തീരുമാനമെടുത്തിട്ടുണ്ട്.
2014 ആഗസ്റ്റ് 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടെങ്കിലും നിർമാണം തുടങ്ങാനായിരുന്നില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്ന ശേഷമാണ് നിർമാണം തുടങ്ങാനായത്. ചില നിയമ തടസ്സങ്ങൾ നിർമാണം പൂർത്തിയാകാൻ വൈകിയതിന് കാരണമായി. കളമശ്ശേരി മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും നാല് പഞ്ചായത്തുകളിaലും ആരോഗ്യരംഗത്ത് വലിയ മാറ്റം അഞ്ച് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിന് 63 ലക്ഷം ചതുശ്ര അടി
കളമശ്ശേരി മെഡിക്കല്‍ കോളജ് കാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒമ്പത് നില കെട്ടിടമാണ് കാന്‍സര്‍ സെന്ററിനായി നിർമിച്ചിരിക്കുന്നത്. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപറേഷന് തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി സജ്ജീകരിച്ച 12 ഓപറേഷന് തിയറ്ററുകളുണ്ട്. ഇതില്‍ ഒന്ന് ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്.
മറ്റ് കാന്‍സര്‍ സെന്ററുകളില്‍ നിന്ന് വ്യത്യസ്തമായി ഗവേഷണത്തിന് കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി മാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്.
ഒരുങ്ങിയത് ഗ്രീൻ ബിൽഡിങ്
സ്കാനിങ്, എക്സറേ, റേഡിയേഷന് തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമാണ് ഇത്. ഇപ്പോള്‍ ആവശ്യമായ വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കെട്ടിടം 25 ശതമാനം കാര്‍ബണ്‍ലെസ് ആണ്. 2050ല്‍ കേരളം പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആവുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അതിനു കൂടി സഹായകമാകുന്ന ഒരു ഗ്രീന്‍ ബില്‍ഡിങ് ആണ് കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

