ശൗചാലയത്തിൽ ഗർഭസ്ഥശിശുവിെൻറ മൃതദേഹം: 17കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
text_fieldsകൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തിൽ ഗർഭസ്ഥ ശിശുവിെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയായ 17കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിൻ ജോണാണ് (20) എറണാകുളം സൗത്ത് പൊലീസിെൻറ പിടിയിലായത്.
എറണാകുളത്തെ വീട്ടിലെത്തി പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്. ചികിത്സയിലിരിക്കുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ തേടി വയനാട്ടിലെത്തിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ നേരത്തേ കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ശൗചാലയത്തിൽ മാസം തികയാതെ ജനിച്ച കുഞ്ഞിെൻറ മൃതദേഹം കണ്ടത്. അമ്മക്കൊപ്പം സ്കാനിങിനെത്തിയ പെൺകുട്ടി ശൗചാലയത്തിൽ പ്രസവിച്ചശേഷം പുറത്തുപോവുകയായിരുന്നു. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17കാരിയെയും കുടുംബത്തെയും കണ്ടെത്തിയത്.
തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പു ചേർത്തും അസ്വാഭാവിക മരണത്തിനും കേസ് എടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെള്ളിയാഴ്ച ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

