Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനനി പദ്ധതി: ജില്ലയിൽ...

ജനനി പദ്ധതി: ജില്ലയിൽ പിറന്നുവീണത് 46 കുഞ്ഞുങ്ങൾ

text_fields
bookmark_border
കൊച്ചി: സന്താനഭാഗ്യം സ്വപ്നമായിരുന്ന ദമ്പതികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി പദ്ധതി വഴി എറണാകുളം ജില്ലയിൽ ജനിച്ചത് 46 കുഞ്ഞുങ്ങൾ. ഇതുവരെ 90പേർ ഗർഭിണികളായതായും ഹോമിയോ വകുപ്പ്​ അധികൃതർ അറിയിച്ചു. എറണാകുളം പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ജില്ല പഞ്ചായത്ത് സർക്കാർ ഹോമിയോ ആശുപത്രിയിലെ വന്ധ്യത ചികിത്സ കേന്ദ്രം ചികിത്സ പദ്ധതിയിൽ ഇതുവരെ ആയിരത്തോളംപേർ ചികിത്സ തേടിയിട്ടുണ്ട്. നിരവധി തവണ ഐ.വി.എഫ് പോലുള്ള ചെലവേറിയ ചികിത്സ നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും വിവാഹം കഴിഞ്ഞ് അഞ്ചുമുതൽ 10വർഷം വരെ ആയിട്ടും കുട്ടികളില്ലാത്തവർക്കും ജില്ല ഹോമിയോ ആശുപത്രിയിലെ ജനനി ക്ലിനിക് ആശ്വാസമായിട്ടുണ്ട്. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ടുവരെയാണ് ആശുപത്രി സേവനം ലഭ്യമാകുക. തിങ്കൾ മുതൽ ശനിവരെ ആഴ്ച്ചയിൽ ആറ്​ ദിവസം ക്ലിനിക് പ്രവർത്തിക്കും. വന്ധ്യത ചികിത്സ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ആറ്​ ഡോക്ടർമാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. 10 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടാതെ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട നിരവധി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ഈ ടെസ്റ്റുകൾ ബി.പി.എൽ മഞ്ഞ കാർഡുകാർക്ക് സൗജന്യമാണ്. പിങ്ക് കാർഡുകൾക്ക് 50 ​ശതമാനം, ജനറൽ വിഭാഗത്തിന് 30 ശതമാനം നിരക്കിൽ ഇളവ് ലഭിക്കും. ആഴ്ചയിൽ രണ്ടുദിവസം സ്കാനിങ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന്​ 20ലക്ഷം വിനിയോഗിച്ചാണ് ലാബിൽ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യത ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പ് ജനനി പദ്ധതി ആരംഭിച്ചതെന്ന് ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 9446270340, 0484 2401016 എന്നീ നമ്പറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ടുവരെ വിളിച്ച് മുൻകൂട്ടി ബുക്ക്ചെയ്ത്​ ചികിത്സതേടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story