Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:35 AM IST Updated On
date_range 29 Jan 2022 5:35 AM ISTഇതുവരെ കോവിഡ് ബാധിതർ 19.31 ശതമാനം; മരണം 6212
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ജില്ലകളിലൊന്നായ എറണാകുളത്തെ ജനസംഖ്യയുടെ 19.31% പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്, 7,37,636 പേരാണിത്. അഞ്ചിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗ ബാധയുണ്ടാകുന്നുണ്ട്. രോഗബാധിതര്‍ കൂടുതലും 20 നും 60നുമിടയില്‍ പ്രായമുള്ളവരാണ്. നിലവിലുള്ള ആക്റ്റീവ് ക്ലസ്റ്ററുകളുടെ എണ്ണം 60 ആണ്. സ്‌കൂളുകള്‍ / കോളജുകള്‍, ഓഫിസ് / ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലുള്ള ആക്ടീവ് കേസുകളില്‍ 96.54 % വീടുകളിലും 3.45% ആശുപത്രികളിലുമാണ്, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഐ.സി.യു (0.31%) ആവശ്യമായി വന്നിട്ടുള്ളൂ. ഇതുവരെ 6212 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ മരണങ്ങളും ഉണ്ടായിട്ടുള്ളത് പുരുഷന്‍മാരിലാണ് (65.13 %). വാക്‌സിനെടുക്കാത്തവരിലാണ് കൂടുതല്‍ മരണങ്ങൾ(87.13%) ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ആദ്യ ഡോസ് വാക്സിന്‍ ഇനിയും എടുക്കാനുള്ളവരും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സമയമായവരും കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും എത്രയും വേഗം വാക്‌സിനെടുത്ത് സുരക്ഷിതരാകണം. പ്രമേഹം, രക്താതി സമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗങ്ങളിലുള്ളവരിലാണ് കൂടുതല്‍ മരണങ്ങൾ (68.6%) ഉണ്ടായിട്ടുള്ളതെന്നും കണക്കുകൾ പറയുന്നു. രോഗികൾ വീണ്ടും 10,000ത്തിനു മുകളിൽ കൊച്ചി: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 10,000ത്തിന് മുകളിലെത്തി, വെള്ളിയാഴ്ച 10,571 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7756 പേർ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരും 2766 പേർ ഉറവിടമറിയാത്തവരുമാണ്. 450 പേർ മാത്രമാണ് രോഗ മുക്തി നേടിയത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58,367 ആണ്.15,839 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5839 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 64,189 ആണ്. വേണം അതിജാഗ്രത കൊച്ചി: ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. *ഉയര്‍ന്ന പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം പോലെയുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാന്‍ പാടുള്ളു. *ഗൃഹ പരിചരണത്തിലുള്ളവര്‍ ഓക്സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം. രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ചും ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം. ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 110ന് മുകളിലായാലും ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. മുറിക്കുള്ളില്‍ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്സിജന്റെ അളവ് നേരത്തേ ഉണ്ടായിരുന്നതിനെക്കാള്‍ മൂന്ന് ശതമാനം കുറയുകയാണെങ്കില്‍ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടന്‍ തന്നെ ഡോക്ടറെ വിവരം അറിയിക്കണം. *പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് ചെയ്യേണ്ടതാണ്. ശ്വാസം അല്‍പം ദീര്‍ഘമായി വലിച്ചെടുത്ത ശേഷം എത്ര സെക്കൻഡ് ശ്വാസം പിടിച്ചു വെക്കാന്‍ സാധിക്കുന്നുവെന്ന് നോക്കുക. 25 സെക്കൻഡ് ശ്വാസം പിടിച്ചുവെക്കാന്‍ സാധിച്ചാല്‍ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അനുമാനിക്കാം. 15 സെക്കൻഡ് പിടിച്ചുവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യൂമോണിയയുടെ തുടക്കമാണെന്ന് കരുതണം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണം. 15 മുതല്‍ 25 സെക്കൻഡിന് താഴെ ശ്വാസം പിടിച്ചുവെക്കാനേ സാധിച്ചുള്ളൂ എങ്കിലും ഡോക്ടറെ അറിയിക്കണം. *ഗൃഹ പരിചരണത്തിലുള്ളവര്‍ വീട്ടില്‍ കൂടെയുള്ളവര്‍ക്ക് രോഗം പകരുന്നില്ലെന്നു ശ്രദ്ധിക്കണം. വാക്സിന്‍ എടുത്ത അനുബന്ധ രോഗങ്ങള്‍ ഇല്ലാത്ത ആള്‍ ആയിരിക്കണം പരിചരിക്കേണ്ടത്. *രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ യഥാസമയം ഡോക്ടറുമായി ബന്ധപ്പെടണം. ഇ സഞ്ജീവനിയിലൂടെ ഡോക്ടറുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടര്‍, തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശവര്‍ക്കര്‍മാര്‍, ദിശ 104, 1056 എന്നിവരുമായി സംസാരിക്കാം. ജില്ല കണ്‍ട്രോള്‍റൂം നമ്പര്‍ : 0484 2368802/2368702.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story