Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:29 AM IST Updated On
date_range 11 May 2022 5:29 AM ISTചേർത്തല എസ്.എച്ച് നഴ്‌സിങ് കോളജ് രക്ഷാകർതൃയോഗത്തിലും പരാതിപ്രളയം
text_fieldsbookmark_border
യോഗം നടന്നത് പൊലീസ് കാവലിൽ ചേര്‍ത്തല: എസ്.എച്ച് നഴ്‌സിങ് കോളജ് അധികൃതര്‍ക്കെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത രക്ഷാകർതൃയോഗത്തിലും പരാതിപ്രളയം. നഴ്‌സിങ് കൗൺസിലിന്‍റെ നിർദേശത്തെത്തുടർന്ന് ചേർന്ന യോഗത്തിൽ വിദ്യാർഥികൾ ഉയർത്തിയ പരാതികൾ പരിഹരിക്കാൻ തീരുമാനമായി. ആരോപണവിധേയർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ വീണ്ടും റിപ്പോര്‍ട്ട് തയാറാക്കി കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്‍കും.13ന് ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കും. കോളജില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികള്‍. നഴ്‌സിങ് കൗണ്‍സില്‍ സൂപ്രണ്ടും അംഗങ്ങളും പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടാണ് വിവരങ്ങള്‍ തേടിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പൊലീസ് കാവലിലായിരുന്നു രക്ഷിതാക്കളുടെ യോഗം. വിദ്യാര്‍ഥി സംഘടന പ്രതിനിധികളെ യോഗത്തില്‍ ഉൾപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും പ്രവേശനാനുമതി നിഷേധിച്ചത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. 15 ദിവസങ്ങള്‍ക്കുശേഷം ജനറല്‍ബോഡി യോഗം ചേര്‍ന്ന് തുടർ നടപടിയെടുക്കും. ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാനാണ് മാനേജ്‌മെന്‍റിന് 15 ദിവസം അനുവദിച്ചത്. ഇതിനിടെ മാനേജ്‌മെന്‍റ് ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നാണറിയുന്നത്. ഫോണ്‍വിളിക്കുന്നതിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചും ഉയർന്ന പരാതികൾ പരിഹരിക്കാമെന്ന് മാനേജ്‌മെന്‍റ് ഉറപ്പുനൽകിയിട്ടുണ്ട്. കോളജില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഡോക്ടര്‍മാരുടെ ചെരിപ്പ് വൃത്തിയാക്കൽ, ലൈംഗിക അധിക്ഷേപം, വാർഡുകളും ശുചിമുറികളും കഴുകുന്നതടക്കമുള്ള ഗുരുതര പരാതികൾ നഴ്‌സിങ് കൗൺസിലിന് മുന്നിലെത്തിയതോടെ സംഭവം വിവാദമായത്. തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല അധികൃതർ വിദ്യാര്‍ഥികളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചിരുന്നു. രക്ഷിതാക്കളുടെ യോഗത്തിലുയര്‍ന്ന വിഷയങ്ങള്‍ വിലയിരുത്തി ഈമാസം 21ന് കൂടുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ റൂബി ജോണ്‍ അറിയിച്ചു. APG cherthala sh colleage ചേര്‍ത്തല എസ്.എച്ച് നഴ്‌സിങ് കോളജില്‍ നടന്ന രക്ഷാകര്‍തൃയോഗത്തിന് സുരക്ഷയൊരുക്കി കവാടത്തിൽ കാവൽനിൽക്കുന്ന പൊലീസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story