Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:53 AM IST Updated On
date_range 21 April 2022 5:53 AM ISTധനകാര്യ സ്ഥാപനം വാഹനം പിടിച്ചെടുത്തു; ആത്മഹത്യഭീഷണിയുമായി യുവാവ്
text_fieldsbookmark_border
കാക്കനാട്: കോവിഡിനെത്തുടർന്ന് കിടപ്പിലായ ആളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ സി.സി മുടങ്ങിയതിനെത്തുടർന്ന് പിടിച്ചെടുത്തു. പണമടക്കാമെന്ന് പറഞ്ഞിട്ടും തിരികെ നൽകാതെ വന്നതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ആത്മഹത്യഭീഷണി മുഴക്കി യുവാവ്. ഇൻഫോപാർക്കിന് സമീപത്തെ ടാറ്റ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അജ്മലാണ് ആത്മഹത്യഭീഷണി മുഴക്കിയത്. മാർച്ച് 26നാണ് സി.സി മുടങ്ങിയതിനെത്തുടർന്ന് വാഹനം കൊണ്ടുപോയത്. ഭർതൃപിതാവിന്‍റെ ചികിത്സാർഥം ആശുപത്രിയിലായിരുന്ന അജ്മലിന് ഒരുമാസത്തെ സമയം നൽകുകയും അതിനുള്ളിൽ 70,000 രൂപ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അതുവരെ ഞാറക്കലിലെ യാർഡിൽ വാഹനം സൂക്ഷിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞയാഴ്ച അജ്മൽ പണവുമായി എത്തിയെങ്കിലും 90,000 രൂപ അടച്ചാൽ മാത്രമേ വണ്ടി വിട്ടുനൽകാനാകൂവെന്ന് പറഞ്ഞു. പിന്നീട് യാർഡിൽ എത്തിയപ്പോൾ ഓട്ടോ കാണാനില്ലായിരുന്നു. ഇതോടെ ഓഫിസിലെത്തിയ അജ്മലിനോട് വാഹനം വിൽക്കാൻ ഇട്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ഒരുമാസത്തെ സമയം അനുവദിച്ചിട്ടും അതിനുമുമ്പ് വാഹനം വിൽക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഓഫിസിലെതന്നെ മുറിയിൽ കയറി ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും തീരുമാനം ഉണ്ടാകാതെ പുറത്തിറങ്ങില്ലെന്ന് അജ്മൽ പറഞ്ഞു. തുടർന്ന് നടന്ന മധ്യസ്ഥചർച്ചയിൽ ഓട്ടോറിക്ഷ തിരികെ നൽകാമെന്ന് ഉറപ്പ് ലഭിച്ചതോടെ രാത്രിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അജ്മലിന്‍റെ പിതാവ് ഹംസയുടെ പേരിലായിരുന്നു ഓട്ടോറിക്ഷ. കോവിഡ് ഒന്നാംതരംഗത്തിൽ രോഗം രൂക്ഷമായി ശ്വാസകോശത്തിനെ ബാധിച്ചതോടെയാണ് ഹംസ കിടപ്പിലായത്. ഓക്സിജൻ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മാസം അയ്യായിരത്തിലധികം രൂപയാണ് ചികിത്സക്ക് ചെലവുവരുന്നത്. ഇടക്കിടെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത് ഈ ഓട്ടോറിക്ഷയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story