Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:46 AM IST Updated On
date_range 12 April 2022 5:46 AM ISTറേഷൻ കരിഞ്ചന്ത: നടപടി ആവശ്യപ്പെട്ട് ഭരണകക്ഷികളുടെ പ്രാദേശിക നേതൃത്വം രംഗത്ത്
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ നടപടി ആവശ്യവുമായി ഭരണമുന്നണിയിലെ പ്രബല കക്ഷികൾ രംഗത്ത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രാദേശിക നേതൃത്വമാണ് കരിഞ്ചന്തക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. കരിഞ്ചന്ത വിൽപന ഒഴിവാക്കാൻ ശക്തമായ നടപടി വേണമെന്ന് സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് ആവശ്യപ്പെട്ടു. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ തോതിൽ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച റേഷൻ ധാന്യങ്ങൾ പിടികൂടിയിരുന്നു. ഇത് പൊതുസമൂഹത്തെ ഞെട്ടിക്കുന്ന സംഭവമാണ്. പൊതുവിതരണം സുതാര്യമാക്കാൻ സർക്കാർ വൻ ഇടപെടലുകൾ നടത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത -മാഫിയ സംഘം ശക്തമാകുന്നത്. ഭക്ഷ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ 54 കടകളിൽ നടത്തിയ പരിശോധനയിൽ 40 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. നേരത്തേ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസിലായി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച 182 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയിരുന്നു. സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധന ഇല്ലാത്തതാണ് ഇതിന് കാരണമായതെന്നാണ് അറിയുന്നത്. ഇതിനാലാണ് റേഷൻകടക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ധാന്യങ്ങൾ അടക്കം കരിഞ്ചന്തയിൽ വിൽപന തുടർന്നതെന്നും കെ.എം. റിയാദ് ആരോപിച്ചു. കൊച്ചി റേഷനിങ് ഓഫിസ് പരിധിയിൽ ഭൂരിഭാഗം റേഷൻ കടകളിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന് സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി കെ.കെ. ഭാസ്കരൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും വിജിലൻസ് അന്വേഷിക്കണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് അതിജീവന കിറ്റുകൾ നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിനൊക്കെ കാരണമെന്നും ആരോപിച്ചു. ഭക്ഷ്യധാന്യങ്ങൾ സർക്കാർ ഗോഡൗണുകളിൽ സൂക്ഷിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാവേലി ഗോഡൗണിൽ ലക്ഷങ്ങളുടെ വെളിച്ചെണ്ണ തിരിമറിയെ സംബന്ധിച്ചും കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി ആവശ്യവുമായി സി.പി.ഐ നേതൃത്വം രംഗത്ത് വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story