Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:45 AM IST Updated On
date_range 9 April 2022 5:45 AM ISTനടി ആക്രമിക്കപ്പെട്ട സംഭവം: കാവ്യയെക്കുറിച്ച് പരാമർശിക്കുന്ന ശബ്ദസന്ദേശം പുറത്ത്
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവന് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്ത്. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്‍റെ സഹോദരീഭർത്താവുമായ സുരാജ് മറ്റൊരു പ്രതിയായ ശരത്തിനോട് സംസാരിച്ചതെന്ന് കരുതുന്ന സംഭാഷണത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. അന്വേഷണസംഘം ശബ്ദരേഖ കോടതിയിൽ സമർപ്പിച്ചു. കുടുക്കാൻ ശ്രമിച്ചവർക്ക് കാവ്യ കൊടുത്ത പണിയാണിതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. അതിനിടെ, തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രാവിലെ 11ന് ആലുവ പൊലീസ് ക്ലബിലാണ് ഹാജരാകേണ്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കാണ് പുറത്തുവന്ന ശബ്ദരേഖ വഴിവെച്ചത്. ദിലീപിന് പങ്കില്ലെന്നും കാവ്യയുടെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് സുരാജിന്‍റേതെന്ന് സംശയിക്കുന്ന ശബ്ദത്തിൽ പറയുന്നത്. ''കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ എല്ലാവരുംകൂടെ പണി കൊടുത്തപ്പോൾ, തിരിച്ചുകൊടുത്ത പണിയാണിത്. അതിൽ ചേട്ടന് പങ്കില്ല. ജയിലിൽനിന്ന് വന്ന കാൾ നാദിർഷ എടുത്തതിനുശേഷമാണ് ചേട്ടനിലേക്ക് കാര്യങ്ങൾ വരുന്നത്. അല്ലെങ്കിൽ കാവ്യതന്നെയായിരുന്നു കുടുങ്ങുക. കാവ്യയെ കുടുക്കാൻ വെച്ചിരുന്നത് ചേട്ടൻ കേറി ഏറ്റുപിടിച്ചതാണ്. ചേട്ടന്റെ സ്ഥാപനങ്ങളായ ഡി സിനിമാസ് ചാലക്കുടിയിലും ഗ്രാൻഡ് പ്രൊഡക്ഷൻസ് എറണാകുളത്തുമുണ്ട്. ഇതൊക്കെ ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ഇത് ലക്ഷ്യയിലേക്ക് എത്തി. ഒന്നുമില്ലെന്ന് പറഞ്ഞ് എല്ലാവരുടെയുംകൂടെ കാവ്യ കൂട്ടുകൂടി നടന്നു. അവസാനം ചേട്ടൻ കെട്ടിക്കൊണ്ടുപോയപ്പോൾ അവർക്ക് തോന്നിയ വൈരാഗ്യമാണ്. എന്തോ ഭയങ്കര സംഭവമാണെന്നാണ് അവരുടെ വിചാരം'' എന്നിങ്ങനെയാണ് ശബ്ദസന്ദേശത്തിലുള്ളത്. ദോഷം മാറാൻ കൂടുതൽ പൂജകളും മറ്റും ചെയ്യുന്നതിനെക്കുറിച്ചും സന്ദേശത്തിലുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യലിൽ നടി ആക്രമിക്കപ്പെട്ട സംഭവം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചന എന്നിവയെക്കുറിച്ചെല്ലാം കാവ്യയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിയും. ചോദ്യം ചെയ്യലിനുശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story