Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:41 AM IST Updated On
date_range 30 March 2022 5:41 AM ISTപണിമുടക്ക് രണ്ടാം ദിനം: ജനജീവിതം സ്തംഭിച്ചു, കടകൾ തുറന്നു
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ വ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചെങ്കിലും പണിമുടക്കിന്‍റെ രണ്ടാം ദിനവും ജനജീവിതം സ്തംഭിച്ചു. പൊലീസ് സുരക്ഷയിൽ കെ.എസ്.ആർ.ടി.സി ഏതാനും സർവിസും നടത്തി. കാർ, ഇരുചക്ര വാഹനങ്ങൾ കൂടുതലായി പൊതുനിരത്തിലിറങ്ങി. അന്തർ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന നിർമാണ സ്ഥലങ്ങളും എറണാകുളം നഗരത്തിൽ പ്രധാന വ്യാപാരകേന്ദ്രങ്ങളായ പെന്‍റ മേനക, ബ്രോഡ്വേ എന്നിവിടങ്ങളിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചു. സംയുക്ത തൊഴിലാളി യൂനിയൻ സമരസമിതി പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. കെ.എസ്.ആർ.ടി.സി ജില്ലയിൽ ഏഴ് സർവിസാണ് നടത്തിയത്. കലക്ടറേറ്റിലെ ജീവനക്കാരെ ലക്ഷ്യമിട്ട് കാക്കനാട്, ഹൈകോടതി, തോപ്പുംപടി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും സർവിസുകൾ പോയത്. ആദ്യ സർവിസുകൾക്ക് നഗരങ്ങളിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് സർവിസുകൾ പോയതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ജില്ലയിലെ പ്രധാന ഡിജിറ്റൽ ഹബ്ബായ പെന്‍റ മേനകയിൽ നൂറിനടുത്ത് കടകൾ തുറന്നു. 90 ശതമാനം സ്ഥാപനങ്ങളും തുറന്നതായി വ്യാപാരികൾ അറിയിച്ചു. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ എന്നിവിടങ്ങളിൽ മൊബൈൽ ഷോപ്പുകൾ തുറന്നത് സമരാനുകൂലികൾ എത്തി അടപ്പിച്ചു. പിന്നീട് വീണ്ടും തുറന്നപ്പോൾ തൊഴിലാളി സംഘടന പ്രവർത്തകർ എത്തി അടക്കാൻ ആവശ്യപ്പെട്ടെങ്കിലും കടയടക്കാതെ ജീവനക്കാർ പുറത്തിറങ്ങി നിന്നു. ഇതോടെ പ്രവർത്തകർ പിന്മാറിയതോടെ സ്ഥാപനങ്ങൾ പ്രശ്നമില്ലാതെ പ്രവർത്തിച്ചു. ബ്രോഡ്വേയിൽ രാവിലെ മുതൽ ഒറ്റപ്പെട്ട് സ്ഥാപനങ്ങൾ തുറന്നു. പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഫുട്വെയർ, ടെക്സ്റ്റൈൽസ് കടകൾ ഉച്ചയോടെ കൂടുതലായി പ്രവർത്തിച്ചു. ഉച്ചവരെ ഉപഭോക്താക്കൾ കാര്യമായി വന്നില്ലെങ്കിലും വൈകീട്ടോടെ നഗരം സജീവമായി. സംയുക്ത തൊഴിലാളി യൂനിയൻ സമരസമിതി എറണാകുളം കലൂരിൽ നടത്തിയ സമര കൂട്ടായ്മ കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പി. രാജു, ടി.ബി. മിനി, ബാലകൃഷ്ണൻ, ഷാനിൽ ലീല ജോഷി, ബീന മഹേഷ്, അമൽ, എലിസബത്ത് അസീസി എന്നിവർ സംസാരിച്ചു. പാലാരിവട്ടത്ത് നടന്ന സമര കൂട്ടായ്മ എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. സുധീർ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story