Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:46 AM IST Updated On
date_range 23 March 2022 5:46 AM ISTനഗരസഭ വൈസ് ചെയർപേഴ്സൻ; കോൺഗ്രസിൽ ചരടുവലി സജീവമായി
text_fieldsbookmark_border
ആലുവ: നഗരസഭ വൈസ് ചെയർപേഴ്സൻ സ്ഥാനത്തിന് കോൺഗ്രസിൽ ചരടുവലി സജീവമായി. വൈസ് ചെയർപേഴ്സനായിരുന്ന ജെബി മേത്തർ ഹിഷാം രാജിവെച്ച ഒഴിവിലേക്കാണ് കോൺഗ്രസിലെ ഒരു വനിത കൗൺസിലർക്ക് അവസരം വന്നിരിക്കുന്നത്. ജെബി മേത്തർ എ ഗ്രൂപ്പുകാരിയാണ്. നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്‌സൻ സ്ഥാനങ്ങൾ കാലങ്ങളായി എ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണുള്ളത്. എങ്കിലും വൈസ് ചെയർപേഴ്സൻ സ്ഥാനത്തിന് ഐ ഗ്രൂപ്പും കളത്തിലിറങ്ങിയിട്ടുണ്ട്. 26 അംഗ കൗൺസിലിൽ ഭരണപക്ഷമായ കോൺഗ്രസിന് 14 അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തിന് ഏഴും ബി.ജെ.പിക്ക് നാലും കൗൺസിലർമാരുണ്ട്. സ്വതന്ത്രയായ ഒരുകൗൺസിലർ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആളുമാണ്. എ വിഭാഗത്തിന്‍റെ കോട്ടയായ ആലുവയിൽ കോൺഗ്രസിൽ മൂന്നുപേർ ഒഴികെയുള്ളവരെല്ലാം എ ഗ്രൂപ്പുകാരാണ്. അതിനാൽതന്നെ ചെയർമാൻ സ്ഥാനവും വൈസ് ചെയർപേഴ്‌സൻ സ്ഥാനവും എ ഗ്രൂപ് കൈവശപ്പെടുത്തുകയായിരുന്നു. അംഗബലം കുറവായതിനാൽ ഐ വിഭാഗം കാര്യമായ അവകാശവാദങ്ങൾക്ക് നിന്നില്ല. എന്നാൽ, ജെബി മേത്തർ രാജിവെച്ച ഒഴിവിൽ വരുന്ന വൈസ് ചെയർപേഴ്സൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെടാനാണ് ഐ പക്ഷനീക്കം. ഐ പക്ഷത്തുനിന്ന് വനിത പ്രതിനിധികളായുള്ളത് ആറാം വാർഡിൽനിന്നുള്ള ലിസ ജോൺസണും 26ൽനിന്നുള്ള സീനത്ത് മൂസാക്കുട്ടിയുമാണ്. എ വിഭാഗത്തിൽ വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് വരാൻ സാധ്യത സൈജി ജോളിയാണ്. ഐ ഗ്രൂപ്പിൽ സീനിയോറിറ്റി ലിസക്കാണുള്ളത്. 2010-15 കാലയളവിൽ ലിസ കൗൺസിലറായിരുന്നു. മഹിള കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡൻറുമാണ്. ജെബി ഒഴിയുന്ന ധനകാര്യ സ്ഥിരം സമിതിയിലും ലിസ അംഗമാണ്. കോൺഗ്രസിന്‍റെ വനിത കൗൺസിലർമാരിൽ ലിസയെകൂടാതെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എ ഗ്രൂപ്പിലെ സൈജി ജോളിയാണ്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷകൂടിയാണ്. കോൺഗ്രസിലെ 14 കൗൺസിലർമാരിൽ ജെബി രാജിവെക്കുമ്പോൾ അംഗബലം 13 ആയി ചുരുങ്ങും. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിലനിർത്തിയില്ലെങ്കിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ 13 വീതമാകും. എന്നാൽ, എൽ.ഡി.എഫും ബി.ജെ.പിയും ഒരുമിക്കില്ലെന്നതിനാൽ ഭരണം നഷ്ടപ്പെടാൻ സാധ്യതയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story