Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:45 AM IST Updated On
date_range 23 March 2022 5:45 AM ISTഅധികൃത അനാസ്ഥ: മണപ്പുറം സാമൂഹികവിരുദ്ധ കേന്ദ്രമാകുന്നു
text_fieldsbookmark_border
അനധികൃതമായാണ് മണപ്പുറത്ത് കച്ചവടത്തിന് നഗരസഭ അനുമതി നൽകിയത് ആലുവ: പൊലീസിന്‍റെയും നഗരസഭയുടെയും അനാസ്ഥ മണപ്പുറത്തെ സാമൂഹികവിരുദ്ധ കേന്ദ്രമാക്കി മാറ്റുന്നു. മയക്കുമരുന്ന് മാഫിയയുടെയും മദ്യപസംഘങ്ങളുടെയും സുരക്ഷിത താവളമായി മാറിയ മണപ്പുറത്ത് അധികൃതരുടെ അലംഭാവമാണ് കഴിഞ്ഞ ദിവസം കൊലപാതകത്തിന് ഇടയാക്കിയത്. മണപ്പുറത്തെ കച്ചവടക്കാർ മദ്യലഹരിയിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വടുതലയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ദിലീപാണ് (45) മരിച്ചത്. പ്രതികളായ മണപ്പുറത്ത് കച്ചവടം നടത്തുന്ന തോട്ടക്കാട്ടുകര ഓൾഡ് ദേശം റോഡിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാളിയേക്കൽ സലീം (65), ദിലീപിന്റെ ബന്ധു കടവന്ത്ര ഉദയനഗർ കോളനിയിൽ വാടകക്ക് താമസിക്കുന്ന രാജ് കുമാർ (രാജു -50) എന്നിവരെ അറസ്റ്റ് ചെയ്തു. പൊതുവിൽ പ്രശ്നപ്രദേശമായ ഇവിടെ നഗരസഭ ശിവരാത്രിയോടനുബന്ധിച്ച് അനധികൃതമായി സ്റ്റാളുകൾ നൽകുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ഈ അലംഭാവമാണ് ശിവരാത്രിക്കുശേഷം സാമൂഹികവിരുദ്ധർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയതെന്നാണ് ആരോപണം. ചൊവ്വാഴ്ച കൊലപാതകത്തിന് വഴിവെച്ചതും ഇതാണ്. ജില്ല ഭരണകൂടം കർശന നിർദേശം നൽകിയിട്ടും അനധികൃതമായാണ് മണപ്പുറത്ത് കച്ചവടത്തിന് നഗരസഭ അനുമതി നൽകിയത്. ദേവസ്വം ബോർഡ് സ്ഥലത്ത് കഴിഞ്ഞ ഒന്നിന് നടന്ന ശിവരാത്രിയുമായി ബന്ധപ്പെട്ട് നാലുദിവസം മാത്രം അനുമതി നൽകിയപ്പോൾ റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലെ സ്ഥലത്ത് അനധികൃതമായി ആഴ്ചകളോളം അമ്പതിലേറെ സ്റ്റാളുകളിൽ കച്ചവടം നടത്തി. ശിവരാത്രി ദിവസം കച്ചവടത്തിനെത്തി അനധികൃതമായി ഷെഡ് കെട്ടിയവരെ ഒഴിപ്പിക്കാൻ നഗരസഭ നടപടി സ്വീകരിച്ചില്ല. നഗരസഭ ആരോഗ്യവിഭാഗം ഇവരിൽനിന്ന് ലൈസൻസ് ഫീസ് പിരിച്ച് അംഗീകാരം നൽകുകയും ചെയ്തു. രേഖകളില്ലാതെയും പണം പിരിച്ചതായി പറയപ്പെടുന്നു. മൂന്നാഴ്ച പിന്നിട്ടിട്ടും കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ തയാറായില്ല. ഇത് കച്ചവടക്കാരിലെ സാമൂഹികവിരുദ്ധർക്ക് സൗകര്യമായി. പകൽ മദ്യപാനവും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മണപ്പുറത്ത് നടക്കുന്നുണ്ടെന്ന് പരിസരവാസികൾ ആരോപിക്കുന്നു. ദേവസ്വം ബോർഡിന്‍റെ സ്ഥലത്തുനിന്ന് കച്ചവടക്കാർ ഒഴിയാൻ വിമുഖത കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിച്ചപ്പോൾ പിന്മാറുകയായിരുന്നു. ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ നഗരസഭ തയാറായുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ മണപ്പുറത്തെ സംഘർഷവും കൊലപാതകവും ഒഴിവാക്കാമായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story