Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:46 AM IST Updated On
date_range 22 March 2022 5:46 AM ISTടാങ്കർ ലോറി പണിമുടക്ക് തുടങ്ങി, ഇന്ധന വിതരണത്തിന് ഭാഗിക തടസ്സം
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടി അടക്കുന്നത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി ഉടലെടുത്ത തർക്കത്തെ തുടർന്ന് ടാങ്കർ ലോറി പണിമുടക്ക് തുടങ്ങി. ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളിൽനിന്ന് എല്ലാ സർവിസുകളും നിർത്തി പെട്രോളിയം പ്രോഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷനാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് നീണ്ടാൽ സംസ്ഥാനത്തെ 60 ശതമാനം പെട്രോൾ പമ്പുകളിലും ഇന്ധന വിതരണം മുടങ്ങും. ഐ.ഒ.സി പമ്പുകളെ പണിമുടക്ക് ബാധിക്കില്ല. പെട്രോൾ, ഡീസൽ, എ.ടി.എഫ്, മണ്ണെണ്ണ, ഫർണസ് ഓയിൽ എന്നിവയുടെ നീക്കമാണ് മുടങ്ങുക. എറണാകുളം ജില്ല കലക്ടർ ജാഫർ മാലിക് തിങ്കളാഴ്ച എണ്ണക്കമ്പനി ഉദ്യോഗസ്ഥരും ടാങ്കർ ലോറി ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചർച്ചയിലും പരിഹാരം ഉരുത്തിരിഞ്ഞില്ല. ടാങ്കർ ഉടമകൾ ജി.എസ്.ടി അടക്കണമെന്ന വാദത്തിൽ ബി.പി.സി.എൽ, എച്ച്.പി.സി.എൽ ഉദ്യോഗസ്ഥർ ഉറച്ചുനിന്നു. എന്നാൽ, അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യത്തിലെ കരാർ കാണിച്ചതോടെ ജി.എസ്.ടി വകുപ്പുമായി എണ്ണക്കമ്പനി ഉദ്യോഗസ്ഥർ ചർച്ച നടത്തണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ഇതിലും പരിഹാരം കണ്ടെത്താനായിട്ടില്ല. ടാങ്കർ ലോറി ഉടമകളും എണ്ണക്കമ്പനികളും തമ്മിലെ കരാർ പ്രകാരം സേവന നികുതിയും ജി.എസ്.ടിയും കമ്പനികളാണ് അടക്കേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ, അഞ്ചുശതമാനം മാത്രം വരുന്ന സേവന നികുതിയാണ് കമ്പനികൾ ഇതുവരെ അടച്ചത്. 18 ശതമാനം ജി.എസ്.ടിയും അടക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കമ്പനികളുടെ റിവേഴ്സ് ചാർജ് മെക്കാനിസം മുഖേന അടച്ച അഞ്ച് ശതമാനം കഴിച്ച് 15 ശതമാനം ടാങ്കർ ലോറി ഉടമകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. നികുതി വകുപ്പും എണ്ണക്കമ്പനികളും തമ്മിലെ വിഷയത്തിൽ ട്രാൻസ്പോർട്ടർമാരെ ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് കമ്പനി മാനേജ്മെന്റിനോട് അറിയിച്ചപ്പോൾ കോടതിയിൽ പോകണമെന്നാണ് മറുപടി ലഭിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതു മുതലുള്ള കുടിശ്ശികയുടെ 10 ശതമാനം അടച്ചാൽ മാത്രമേ അപ്പീൽ നൽകാനാകൂവെന്നും അതിനാലാണ് പണിമുടക്കുന്നതെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story