Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:38 AM IST Updated On
date_range 3 March 2022 5:38 AM ISTഅതിമാരക ലഹരിമരുന്നുമായി ബി.ടെക് വിദ്യാർഥി പിടിയിൽ
text_fieldsbookmark_border
കൊച്ചി: അതിമാരക ന്യൂജെൻ രാസ ലഹരി മരുന്നായ പാരഡൈസ് 650യുമായി കുസാറ്റിലെ ബി.ടെക് വിദ്യാർഥി എക്സൈസ് പിടിയിലായി. കുസാറ്റ് എൻജിനീയറിങ് കോളജ് അവസാന വർഷ ബി.ടെക് വിദ്യാർഥി തിരുവനന്തപുരം വർക്കല സ്വദേശി കോട്ടവച്ചവിള വീട്ടിൽ ജഗത് റാം ജോയിയാണ് (22) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രാജേഷിന്‍റെ മേൽനോട്ടത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. 20 എൽ.എസ്.ഡി സ്റ്റാമ്പാണ് ഇയാളിൽനിന്ന് പിടികൂടിയത്. ഇത്തരം ഒരു സ്റ്റാമ്പിന് വിപണിയിൽ 4000 മുതൽ 7000 രൂപ വരെ ഉള്ളതായി ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. 0.368 ഗ്രാം ആണ് ഇയാളിൽനിന്ന് പിടികൂടിയത്. കുസാറ്റ് കാമ്പസ് കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖല എക്സൈസ് കമീഷണറുടെ സ്ക്വാഡ് പ്രത്യേക ഓപറേഷൻ നടത്തിയിരുന്നു. കോഴിക്കോടുള്ള സുഹൃത്ത് വഴി ചെന്നൈയിൽനിന്ന് കൊറിയർ മുഖേന 75 സ്റ്റാമ്പ് വരുത്തിയതാണെന്നും ഇത് സുഹൃത്തുക്കൾക്ക് നൽകിവരുകയായിരുന്നെന്നും കുറച്ച് സ്വയം ഉപയോഗിച്ചതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിടിക്കപ്പെട്ടശേഷവും നിരവധി യുവതി-യുവാക്കളാണ് മയക്കുമരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കണ്ടെത്തി കൗൺസലിങ്ങിനും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സക്കും വിധേയമാക്കാനാണ് തീരുമാനം. സി.ഐ ആർ. രാജേഷിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, അസി. ഇൻസ്പെക്ടർ ഫിലിപ് തോമസ്, കമീഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം. അസീസ്, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, കൊച്ചി സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി. ടോമി, എൻ.ജി. അജിത്ത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ലോകത്തിലെതന്നെ ഏറ്റവും മാരകമായ ഉന്മാദ ലഹരിമരുന്നുകളിലൊന്നാണ് പാരഡൈസ് 650. ഇവയുടെ അളവ് അൽപം കൂടിയാൽതന്നെ ഉപയോഗിക്കുന്നയാൾ മരണപ്പെട്ടേക്കാം. 0.1 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് കൈവശം വെക്കുന്നത് 20 വർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ്. photo ekg crime jagath ram roy drug ജഗത് റാം ജോയി ekg crime paradice stamp പ്രതിയിൽ നിന്ന് പിടികൂടിയ പാരഡൈസ് 650 ലഹരിമരുന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story