Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:47 AM IST Updated On
date_range 28 Feb 2022 5:47 AM IST'ഇന്ത്യക്കാരെ അതിർത്തികടക്കാൻ അനുവദിക്കുന്നില്ലെന്ന്'
text_fieldsbookmark_border
കാക്കനാട്: ''ശനിയാഴ്ച രാത്രി മുതൽ 20ൽ താഴെ വിദ്യാർഥികൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ കഴിഞ്ഞത്. സഹിക്കാനാകാത്ത തണുപ്പാണ് ഇവിടെ. ഇന്ത്യക്കാരെ മാത്രമാണ് തടയുന്നത്. ഇന്ത്യക്കാരെ കൊണ്ടുപോകാൻ മാത്രം ഇവിടെ ഒരു ഉദ്യോഗസ്ഥനും വന്നിട്ടില്ല...'' റുമേനിയ-യുക്രെയ്ൻ അതിർത്തിയിൽനിന്ന് കാക്കനാട് തുതിയൂർ സ്വദേശിയായ മോസസ് ആന്‍റണി പിതാവായ ബാബു ആൻറണിക്കയച്ച ശബ്ദസന്ദേശത്തിലെ വാക്കുകളാണിത്. അതിർത്തിയിൽ യുക്രെയ്ൻ സൈനികരിൽനിന്ന് മോശം പെരുമാറ്റമാണ് നേരിടുന്നതെന്നും വിദ്യാർഥികൾ പറയുന്നു. യുക്രെയ്നിലെ വിനിറ്റ്സ സർവകലാശാലയിലെ വിദ്യാർഥികൾ അടക്കം അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് റുമേനിയ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 210 പേർ മലയാളികളാണ്. യുദ്ധം ശക്തമായതോടെ യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരമായിരുന്നു ഇവർ അതിർത്തിയിൽ എത്തിയത്. ശനിയാഴ്ച വൈകീട്ടോടെ എത്തിയെങ്കിലും അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്നാണ് പരാതി. തണുപ്പ് ശക്തമായതോടെ പ്രതിഷേധവുമായി തള്ളിക്കയറാൻ ശ്രമിച്ച സാഹചര്യത്തിൽ സൈനികർ ആകാശത്തേക്ക് വെടിവെക്കുകയും കുരുമുളക് സ്പ്രേ ഉൾപ്പെടെയുള്ളവ പ്രയോഗിക്കുകയും ചെയ്തെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. റുമേനിയൻ അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികൾക്കൊപ്പം ഉണ്ടായിരുന്ന നൈജീരിയൻ സ്വദേശികളെ അവരുടെ എംബസി അധികൃതർ നേരിട്ടെത്തിയാണ് പുറത്തെത്തിച്ചതെന്നും ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥൻപോലും ഇവിടെ ഉണ്ടായിരുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ആവശ്യമായ രേഖകൾ നൽകിയിട്ടും അതിർത്തി കടക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ ഏതാനും പെൺകുട്ടികളെ കടത്തിവിടുകയും മറ്റുള്ളവരോട് മൂന്നുവരികളിലായി നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് സമയം കഴിഞ്ഞെന്നുപറഞ്ഞ് ഇവരെ മടക്കി അയച്ചു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരനെയും ഹൈബി ഈഡൻ എം.പിയെയും സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story