Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTകുടിവെള്ളമില്ല, പരിശോധനയിൽ കണ്ടത് വിചിത്രസംഭവങ്ങൾ പൈപ്പിന്‍റെ നടുവിൽ തുളക്കുക, പകുതിക്ക് മുറിച്ച് പറമ്പിലിടുക
text_fieldsbookmark_border
കാക്കനാട്: വെള്ളം പമ്പുചെയ്തുകൊണ്ടിരിക്കുന്ന പൈപ്പിന്‍റെ നടുവിൽ തുളക്കുക, പകുതിക് മുറിച്ച് അടുത്തുകാണുന്ന പറമ്പിലിടുക തുടങ്ങി വിചിത്ര ആചാരങ്ങളാണ് കുറച്ചു നാളായി തൃക്കാക്കരയിലെങ്ങുമുള്ളത്. സിറ്റി ഗ്യാസ് പദ്ധതി, നഗരസഭയിലെ കരാറുകാർ എന്നിവരൊക്കെയാണ് ഇത്തരം ആചാരങ്ങൾക്ക് പിന്നിലെങ്കിലും എപ്പോഴും പണി കിട്ടുന്നതാകട്ടെ ജല അതോറിറ്റിക്കും. അതോറിറ്റിയുടെ തോപ്പിൽ പമ്പ് ഹൗസിൽനിന്നുള്ള നിരവധി പൈപ്പ് ലൈനുകളാണ് ഇത്തരത്തിൽ കുറച്ചുമാസങ്ങൾക്കുള്ളിൽ പൊട്ടിച്ചിട്ടുള്ളത്. കുടിവെള്ളമില്ല എന്ന പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലായിരുന്നു വാഴക്കാലക്ക് സമീപം ഓലിക്കുഴി ഭാഗത്ത് പൈപ്പ് ലൈൻ തുളച്ച് സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ഇട്ടതായി കണ്ടെത്തിയത്. ദേശീയമുക്ക് ഭാഗത്ത് നഗരസഭക്കുവേണ്ടി ഓവുചാൽ നിർമിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. പിന്നീട് 30 മീറ്ററോളം മുറിച്ചുമാറ്റി എൻഡ് ക്യാപ് ഇട്ട് അടക്കുകയായിരുന്നു. മുറിച്ച ഭാഗം പിന്നീട് തൊട്ടടുത്ത പറമ്പിൽനിന്നായിരുന്നു കണ്ടെത്തിയത്. സംഭവങ്ങളിൽ തൃക്കാക്കര പൊലീസിന് പരാതി നൽകിയതായി ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. എന്നാൽ, പരാതികളിൽ നടപടി ഉണ്ടാകാറില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. സിറ്റി ഗ്യാസ് പദ്ധതിയുമായും നഗരസഭയുമായി ബന്ധപ്പെട്ട് ഡ്രയിനേജ് ആവശ്യങ്ങൾക്കും കുഴിയെടുക്കുമ്പോൾ പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമാണ്. പൈപ്പ് പൊട്ടിച്ചിട്ട് മിണ്ടാതെ പോകുന്ന കാര്യത്തിൽ കെ.എസ്.ഇ.ബിയും ടെലികോം കമ്പനികളും അപവാദമല്ലെന്നും അധികൃതർ പറയുന്നു. ജല അതോറിറ്റിയുടെ എൻ.ഒ.സി വാങ്ങാതെയാണ് ഇവരെല്ലാം കുഴി എടുക്കുന്നത്. സിറ്റി ഗ്യാസുമായി ബന്ധപ്പെട്ടവരോട് ഇക്കാര്യം പറഞ്ഞപ്പോൾ കലക്ടറുടെ അനുമതി ഉള്ളതിനാലാണ് കുഴിക്കുന്നതെന്ന സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അധികൃതർ പറഞ്ഞു. ഫോട്ടോ: * കുടിവെള്ള പൈപ്പിന് കുറുകെ തുളച്ച് സിറ്റി ഗ്യാസ് പൈപ്പ് സ്ഥാപിച്ചനിലയിൽ * കുടിവെള്ള പൈപ്പ് പകുതിക്ക് മുറിച്ച് എൻഡ് ക്യാപ് ഇട്ട് അടച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
