Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:44 AM IST Updated On
date_range 25 Feb 2022 5:44 AM ISTസമഗ്ര റോഡ് സുരക്ഷ പദ്ധതി: യഥാർഥ പ്രശ്നങ്ങൾ അവഗണിക്കുന്നതായി പരാതി
text_fieldsbookmark_border
വൈപ്പിൻ: സംസ്ഥാനപാതയിൽ റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ആരംഭിച്ച 'സമഗ്ര റോഡ് സുരക്ഷ പദ്ധതി' ബോധവത്കരണമായി ഒതുങ്ങുന്നതായി ആക്ഷേപം. സംസ്ഥാനപാതയുടെ വീതിക്കുറവ്, നടപ്പാതയും കാനകളും ഇല്ലാത്ത അവസ്ഥ, റോഡരികിലെ ഉയരവ്യത്യാസം തുടങ്ങിയ യഥാർഥ പ്രശ്നങ്ങൾകൂടി പരിഹരിച്ച് സുരക്ഷ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈപ്പിൻ മുനമ്പം റോഡിലെ വാഹനബാഹുല്യവും നിരന്തര അപകടങ്ങളും കണക്കിലെടുത്ത് അടിയന്തര സ്വഭാവത്തോടെ റോഡിന് വീതികൂട്ടുകയും മീഡിയനുകൾ സ്ഥാപിക്കുകയും വേണം. എളങ്കുന്നപ്പുഴ, ഞാറക്കൽ ഗ്രാമപഞ്ചായത്തുകളിലെ റോഡ് വികസനത്തിന് 30 വർഷത്തിലേറെയായി ഭൂമി മരവിപ്പിച്ചിട്ടിട്ടുണ്ട്. ഇക്കാലമത്രയും പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് നിശ്ചിതദൂരം ഒഴിച്ചിട്ടിട്ട് മാത്രമേ അനുമതി കൊടുത്തിട്ടുള്ളൂ. അതിനുശേഷം നിർമിച്ചിട്ടുള്ള കെട്ടിടങ്ങളൊക്കെയും റൂൾ 100 പ്രകാരം നഷ്ടപരിഹാരം കൊടുക്കേണ്ടതില്ലാത്ത വിധം നിർമിച്ചിട്ടുള്ളതുമാണ്. കോടികളുടെ പദ്ധതിയായി 'ഇ-യാത്ര' പദ്ധതി പ്രഖ്യാപിച്ചെങ്കിൽകൂടിയും ഒരുമാറ്റവും ജനങ്ങൾക്ക് കാണാനായിട്ടില്ല. 20 കോടി രൂപ ചെലവിൽ വൈപ്പിൻ റോഡ്, 'മാതൃക റോഡ്' ആക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ടാറിങ് മാത്രമാണ് നടന്നത്. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കേവല ബോധവത്‌കരണം മാത്രം നടത്തുന്നത് കപടനാടകമാണെന്ന് എളങ്കുന്നുപ്പുഴ മുൻ പഞ്ചായത്ത് അംഗം സി.ജി. ബിജു കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
