Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:37 AM IST Updated On
date_range 20 Feb 2022 5:37 AM ISTദീപുവിന്‍റെ മരണം: ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.പി.എം
text_fieldsbookmark_border
കോലഞ്ചേരി: ദീപുവിന്‍റെ മരണം കൊലപാതകമാക്കി മാറ്റാൻ കിറ്റെക്സ് എം.ഡിയും കാവുങ്ങൽപറമ്പ് വാർഡ് മെംബറും നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന സാബു എം. ജേക്കബിന്‍റെ നിലപാട് ദുരുപദിഷ്‌ടമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്‍റി 20 പാർട്ടിക്ക് സംഭവിച്ച പരാജയത്തിന് പിന്നാലെ അതിൽ തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് വസ്‌തുതകൾ പുറത്തുവരണം. ഇതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. കിറ്റെക്‌സ് കമ്പനിയിൽ ക്രിസ്‌മസ് രാത്രി നടന്ന അക്രമസംഭവങ്ങളെത്തുടർന്ന് ജനങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട കിറ്റെക്‌സ് എം.ഡി ഈ മരണത്തെ താൽക്കാലിക ലാഭത്തിന് ഉപയോഗിക്കുകയാണ്. ഫെബ്രുവരി 12ന് ലൈറ്റണക്കൽ സമരം നടന്ന് 13, 14 തീയതികളിൽ കാവുങ്ങപറമ്പിലും പരിസരത്തുമുണ്ടായിരുന്ന ദീപു, പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തി തലവേദനയുണ്ടെന്നും വിവിധ രോഗങ്ങളുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും മാത്രമാണ് ഡോക്‌ടറോട് പറഞ്ഞത്. അവിടെനിന്ന് രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ബോധക്ഷയമുണ്ടായതായാണ് അറിയുന്നത്. 12ന് ട്വന്‍റി 20 പ്രവർത്തകർതന്നെ ലൈറ്റണക്കൽ സമരത്തിൽ പങ്കെടുക്കാതെ വന്നപ്പോൾ നിർബന്ധിച്ച് ലൈറ്റണപ്പിക്കാൻ ശ്രമിച്ചതിനെതിരെ അവരുടെ സജീവ പ്രവർത്തകർവരെ പ്രതിഷേധിച്ചിട്ടുണ്ട്. സി.പി.എം ഇതിൽ ഒരു സന്ദർഭത്തിലും ഇടപെട്ടിട്ടില്ല. 13ന് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ഹുണ്ടിക ശേഖരണം നടന്ന ദിവസം ദീപുവിന്‍റെ വീട്ടിലും സി.പി.എം പ്രവർത്തകർ പോയിരുന്നു. ദീപു അമ്മയോട് പണം വാങ്ങി അതിൽ പങ്കാളിയാവുകയും ചെയ്‌തതാണ്. ദീപുവും പാർട്ടി പ്രവർത്തകരും തമ്മിൽ ഒരു തർക്കവും സംഘർഷവും ഉണ്ടായിരുന്നില്ല. ഒരു വീട്ടിലെ ലൈറ്റ് അവരുടെ അനുവാദമില്ലാതെ അതിക്രമിച്ചുകയറി അണച്ചതിന്‍റെ പേരിലുണ്ടായ വാക്തർക്കം അന്നേ പരിഹരിക്കപ്പെട്ടതുമാണ്. എന്നാൽ, ഇതിനിടയിൽ ദീപുവിന്‍റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാൻ ഗൂഢശ്രമം നടത്തുകയായിരുന്നു. പഴങ്ങനാട് ആശുപത്രിയിൽ പോകുന്നതിനുമുമ്പ് നടന്ന കാര്യങ്ങൾ വിശദമായി അന്വേഷിക്കണം. ആശുപത്രിയിൽ പോയശേഷം രോഗാവസ്ഥയെ കൊലപാതകമാക്കി വക്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നിട്ടുണ്ട്. 14ന് ഉച്ചവരെ ഒരു ശാരീരിക അസ്വസ്ഥതയുമില്ലാതെ പിന്നീട് ആശുപത്രിയിൽ പോകേണ്ടിവന്ന ദീപു അബോധാവസ്ഥയിൽ വന്നശേഷം ട്വന്‍റി 20 പഞ്ചായത്ത് അംഗം വ്യാജ പരാതി നൽകിയതിന് പിന്നിലുള്ള ഗൂഢാലോചനയും അന്വേഷിക്കണം. കുന്നത്തുനാട് എം.എൽ.എയെ അംഗീകരിക്കില്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കിറ്റെക്‌സ് എം.ഡി ഈ പ്രശ്‌നത്തിലും അദ്ദേഹത്തിനെതിരെ കുപ്രചാരണം നടത്തുകയാണ്. വാർത്തസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, അഡ്വ. കെ.എസ്. അരുൺകുമാർ, കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ. വർഗീസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story