Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:37 AM IST Updated On
date_range 19 Jan 2022 5:37 AM ISTമിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽനിന്ന് ജീവനാംശവും ചെലവും ലഭിക്കാൻ അർഹതയുണ്ട് -ഹൈകോടതി
text_fieldsbookmark_border
കൊച്ചി: മിശ്രവിവാഹിതരുടെ മക്കൾക്ക് പിതാവിൽനിന്ന് ജീവനാംശവും ചെലവും ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈകോടതി. പിതാവിന്‍റെ കടമ നിർണയിക്കുന്നതിന് ജാതിയോ മതവിശ്വാസമോ മാനദണ്ഡമാകരുത്. മാതാപിതാക്കളുടെ മതവിശ്വാസവും ജാതിയും കണക്കിലെടുക്കാതെ എല്ലാ കുട്ടികളെയും ഇക്കാര്യത്തിൽ ഒരേപോലെ പരിഗണിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. എ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹിന്ദുമത വിശ്വാസിയായ തനിക്ക് മുസ്ലിം മതവിശ്വാസിയായ ഭാര്യയിലുണ്ടായ മകൾക്ക് വിവാഹച്ചെലവിനത്തിൽ 14.67 ലക്ഷം രൂപയും വിദ്യാഭ്യാസച്ചെലവിനത്തിൽ 96,000 രൂപയും ജീവനാംശമായി ഒരു ലക്ഷം രൂപയും നൽകാനുള്ള നെടുമങ്ങാട് കുടുംബകോടതിയുടെ വിധിക്കെതിരെ കോഴിക്കോട് സ്വദേശി ജെ.ഡബ്ല്യു. അരഗദൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയും മകളുമായി വേർപിരിഞ്ഞു കഴിയുന്ന തനിക്ക് നിയമപരമായി ഇതിനു ബാധ്യതയില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. മിശ്രവിവാഹിതരുടെ മക്കൾക്ക് ജീവനാംശവും വിവാഹച്ചെലവും നൽകാൻ പിതാവിന് കടമയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമ വ്യവസ്ഥ നിലവിലില്ലെങ്കിലും ഭൂമിയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും സംരക്ഷിക്കപ്പെടാൻ അവകാശമുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പക്ഷേ വിവാഹച്ചെലവിനത്തിൽ 14.67 ലക്ഷം നിശ്ചയിച്ചത് മൂന്നു ലക്ഷമാക്കി വെട്ടിക്കുറച്ചു. വിവാഹച്ചെലവിനത്തിൽ മകൾ ഹാജരാക്കിയ 14.67 ലക്ഷം രൂപയുടെ കണക്കിൽ ഭക്ഷണം, കല്യാണമണ്ഡപം, സ്റ്റേജ് ഡെക്കറേഷൻ എന്നിവയ്ക്കായി 1.73 ലക്ഷം രൂപയാണ് ചെലവായത്. ബാക്കിത്തുക സ്വർണാഭരണങ്ങൾ വാങ്ങാനാണ് ഉപയോഗിച്ചതെന്നും കോടതി വിലയിരുത്തി. തുടർന്നാണ് വിവിധ വസ്തുതകൾ കണക്കിലെടുത്ത് വിവാഹച്ചെലവിനത്തിൽ നൽകേണ്ട തുക മൂന്നു ലക്ഷം രൂപയാക്കി കുറച്ചത്. മറ്റു ചെലവുകൾ കുടുംബകോടതി കൃത്യമായി കണക്കാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story