Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:37 AM IST Updated On
date_range 9 Jan 2022 5:37 AM ISTസൈബർ പൊലീസ് ഇടപെടൽ; ഓൺലൈൻ തട്ടിപ്പിനിരയായ യുവാവിന് പണം തിരിച്ചുകിട്ടാൻ നടപടി
text_fieldsbookmark_border
ആലുവ: ഇൻറർനെറ്റിൽ ബാങ്കിൻെറ കസ്റ്റമർ കെയർ നമ്പർ പരതി, കിട്ടിയ നമ്പറിൽ വിളിച്ച യുവാവിന് നഷ്ടപ്പെട്ടത് 70,000 രൂപ. കൃത്യസമയത്ത് റൂറൽ സൈബർ പൊലീസ് സ്റ്റേഷൻെറ ഇടപെടൽ മൂലം പണം തിരിച്ചുകിട്ടാൻ നടപടിയായി. പ്രമുഖ ബാങ്കിൽ അക്കൗണ്ട് ഉള്ളയാളാണ് കിഴക്കമ്പലം സ്വദേശിയായ യുവാവ്. ഒരു ട്രാൻസാക്ഷൻ നടത്തിയിട്ട് ശരിയാകാത്തതു കാരണം കസ്റ്റമർ കെയറുമായി ബന്ധപ്പെടാനാണ് ഇൻറർനെറ്റിൽ നമ്പർ തിരഞ്ഞത്. എന്നാൽ, ബാങ്കിൻെറ പേരിൽ കിട്ടിയ നമ്പറാകട്ടെ ഒൺലൈൻ തട്ടിപ്പുസംഘത്തിന്‍റേതായിരുന്നു. ഇത് അറിയാതെ യുവാവ് വിളിച്ചപ്പോൾ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരാണെന്ന രീതിയാലാണ് സംസാരിച്ചത്. അവർ ഒരു ആപ് ഡൗൺലോഡ് ചെയ്യാൻ നിർദേശം നൽകി. ആപ് ഡൗൺലോഡ് ചെയ്തതതോടെ യുവാവിൻെറ മൊബൈൽ ഫോണിലുള്ള വിവരങ്ങളും സ്ക്രീനിൽ വരുന്ന കാര്യങ്ങളും തട്ടിപ്പുസംഘത്തിൻെറ കൈകളിലെത്തി. ഉടൻ യുവാവിൻെറ ക്രെഡിറ്റ് കാർഡിലുണ്ടായിരുന്ന 70,000 രൂപ നഷ്ടമായി. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്.പിയുടെ നിർദേശത്തെ തുടർന്ന് പെട്ടെന്നു തന്നെ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ തട്ടിപ്പുസംഘം ഈ പണം ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സൈറ്റിൽനിന്ന് ലാപ് ടോപ്പും മൊബൈൽ ഫോണും വാങ്ങിയതായി കണ്ടെത്തി. പെട്ടെന്ന് തന്നെ ഈ പർച്ചേസ് മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം യുവാവിൻെറ അക്കൗണ്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു. ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ എം.ജെ. ഷാജി, സി.പി.ഒമാരായ വികാസ് മണി, പി.എ. റഫീഖ്, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇൻറർനെറ്റിൽനിന്ന് ലഭിക്കുന്ന നമ്പറുകളിൽ വിളിക്കുമ്പോൾ സൂക്ഷിക്കണമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story